ട്രംപിന്റെ 'നരക ഭീഷണി' ഏറ്റു ..ബന്ദികളെ മോചിപ്പിക്കും...

വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ചുള്ള ബന്ദികളുടെ മോചനം തുടരുമെന്ന് ഹമാസ്. ഇതോടെ 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പൊളിയുമെന്ന ആശങ്കക്ക് ശമനം. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നടന്ന ചർച്ചകളുടെ ഭാഗമായാണ് തീരുമാനം. വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ തുടങ്ങിയ അടിയന്തരസഹായങ്ങൾ വൈകിപ്പിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലും ഈജിപ്തിലും നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ സമവായ നീക്കങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ചർച്ചകളിൽ ഹമാസും ഇസ്രയേലും ഒരു കരാറിലേക്ക് എത്തിയതായി ഈജിപ്ഷ്യൻ മാധ്യമമായ അൽ-റാഡ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കാനും ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ വെടിനിർത്തൽ കരാർ തകരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
മോചിപ്പിക്കുന്ന ബന്ദികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇസ്രയേലും പൂര്‍ത്തിയാക്കി. കരാറിലെ വ്യവസ്ഥ പ്രകാരം ആനുപാതികമായി പാലസ്തീന്‍ തടവുകാരെയും ശനിയാഴ്ച മോചിപ്പിക്കും. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇസ്രയേല്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പക്ഷേ വെടിനിര്‍ത്തല്‍ കരാറിന് പുറത്തുള്ള ബന്ദികളുടെ മോചനത്തിന് ഹമാസ് തയ്യാറായേക്കില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഗാസയില്‍ വീണ്ടും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഹമാസ് റോക്കറ്റാക്രമണത്തില്‍ ഒരു പാലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതായും ഇസ്രയേലി സേന തിരിച്ചടിച്ചെന്നുമാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും സുരക്ഷിത മേഖലയിലേക്ക് മാറ്റിയ ഇസ്രയേല്‍ സേനയുടെ റോക്കറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് ഹമാസ് ആരോപിക്കുന്നത്.
അതേസമയം, ബന്ദികളെ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ നിന്നും ഹമാസ് പിന്മാറാന്‍ കാരണം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രതിനിധി ആദം ബോലര്‍ പറഞ്ഞു. ഇനിയും ഏഴ് അമേരിക്കന്‍ പൗരന്മാര്‍ കൂടി ഹമാസ് തടങ്കലിലാണ്. ഇവരെ കൂടി മോചിപ്പിക്കേണ്ടതുണ്ടെന്നും ആദം വിശദീകരിച്ചു. മുഴുവന്‍ ബന്ദികളെയും ശനിയാഴ്ചക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഗാസയെ നരകത്തീയില്‍ ചുട്ടെരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും നിലപാടെടുത്തിരുന്നു.
15 മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ജനുവരി 19ന് 42 ദിവസത്തെ ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതനുസരിച്ച് ബന്ദികളുടെ മോചനം നടന്നുവരികയാണ്. ഇതിനിടയില്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ നിരന്തരമായി ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിച്ചത്. അതേസമയം, ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മൂന്ന് ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്. നാലു മണിക്കൂർ നീണ്ട ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി. ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ബന്ദി കൈമാറ്റം നീട്ടിവെച്ചാൽ ഹമാസിനെ ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകി. എന്നാൽ അവശേഷിക്കുന്ന 76 ബന്ദികളെയും ശനിയാഴ്ച മോചിപ്പിക്കണമെന്നാണോ പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുൻനിശ്ചയിച്ച പ്രകാരം മൂന്ന് ബന്ദികളെ തന്നെ മോചിപ്പിക്കാൻ തീരുമാനത്തിൽ എത്തുകയായിരുന്നു.
കരാറില്‍ നിന്ന് പിന്മാറാനും യുദ്ധം പുനരാരംഭിക്കാനും ഹമാസിനും താത്പര്യമില്ലെന്നതിന്റെ സൂചനയാണ് നിലപാട് മാറ്റമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. ഹമാസ് കരാറില്‍ നിന്നും പിന്നോട്ട് പോകുമെന്ന് ഇസ്രയേലും കരുതുന്നില്ല.
എന്നാല്‍ ഗാസ പുനര്‍നിര്‍മാണത്തിനുള്ള ആധുനിക യന്ത്രങ്ങള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഹമാസ് നിലപാട് മാറ്റിയതെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ശനിയാഴ്ച 12 മണിക്കുള്ളിൽ എല്ലാം ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴും യുദ്ധാനന്തര ഗാസ ഏറ്റെടുക്കാനും 20 ലക്ഷം പലസ്തീനികളെ പുനരധിവസിപ്പിക്കാനുമുള്ള നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ട്രംപ്. എന്നാൽ ട്രംപിൻ്റെ പരാമർശങ്ങൾ പലസ്തീൻ ജനങ്ങളുടെ ദേശീയ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























