നിമിഷപ്രിയയ്ക്ക് വേണ്ടിയുള്ള കേന്ദ്ര ഇടപടെൽ പാളിയോ! 40000 ഡോളർ എവിടെയെന്നറിയില്ല !?

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്ര ഇടപെടൽ കാര്യക്ഷമമല്ല. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന് ദിയാധനമായി നൽപ്പതിനായിരം ഡോളർ കേന്ദ്ര സർക്കാർ നൽകിയെന്ന വാദം പാടെ തെറ്റെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ. സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന നടപടികൾ പോരാ എന്ന് പറഞ്ഞു കൊണ്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബം ഇതുവരെ പണം സ്വീകരിക്കാത്ത പക്ഷം അവർക്ക് പണം നൽകിയെന്ന് സർക്കാർ അവകാശപ്പെടുന്നത് ശരിയല്ല എന്ന നിലപാടാണ് കൗൺസിൽ അംഗങ്ങൾക്കുള്ളത്.
അതേ സമയം 40,000 ഡോളർ കേന്ദ്രസർക്കാർ അക്കൗണ്ടിലൂടെ നൽകിയിട്ടുണ്ടെങ്കിൽ ആ പണം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷൻ കമ്മറ്റിയിലെ അംഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. തലാലിന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കിയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിശദീകരണം.
നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്ര സർക്കാർ നൽകിയതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി, രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയിരുന്നത് നാൽപ്പതിനായിരം ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകിയിട്ടുണ്ടെന്നതായിരുന്നു. നിമിഷ പ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്നും ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുക എന്നതാണെന്നും ഇന്ത്യൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് പറഞ്ഞത്.
എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് കേന്ദ്രമാണെന്നിരിക്കെ ഇത്തരത്തിൽ വ്യക്തതയില്ലായ്മ നിമിഷയുടെ തിരിച്ചുവരവിനെ ബാധിച്ചേക്കുമെന്നാണ് സൂചന.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമന്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡല്‍ഹിയിലെ യെമന്‍ എംബസി പറഞ്ഞിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഹൂതികള്‍ക്ക് മറ്റ് വിദേശരാജ്യങ്ങളുമായി നയതന്ത്രബന്ധം ഇല്ല. അല്‍പമെങ്കിലും ഹൂതികളുമായി സൗഹൃദം സൂക്ഷിക്കുന്ന ഇറാനെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂട്ടുപിടിച്ചിരിക്കുന്നത്. പക്ഷെ ഇറാന് എത്രത്തോളം ഹൂതികളുമായി ഈ കേസില്‍ മഞ്ഞുരുക്കാന്‍ കഴിയും എന്ന് സംശയമുണ്ട്. ഗോത്ര വര്‍ഗ്ഗ നേതാക്കളാണ് യെമനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അനുനയ ചര്‍ച്ചകള്‍ വിജയിക്കാന്‍ ഇനിയും പണം വേണ്ടി വരുമോയെന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha
























