റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്..ഡിസംബര്‍ 5,6 തീയതികളില്‍ റഷ്യ-ഇന്ത്യ ഉച്ചകോടിക്കായാണ് പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുക..സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം..

അങ്ങനെ വീണ്ടും ആ രണ്ടു വമ്പൻ ശക്തികൾ ഒന്നിക്കാൻ പോകുന്നു .മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണായക റഷ്യന്‍, യുഎസ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യയിലേ എത്തുന്ന തീയ്യതിയും തീരുമാനമായി. ഡിസംബര്‍ 5,6 തീയതികളില്‍ റഷ്യ-ഇന്ത്യ ഉച്ചകോടിക്കായാണ് പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുക. ഓഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശന വേളയിലാണ് ഉന്നതതല സന്ദര്‍ശനം ആദ്യം പ്രഖ്യാപിച്ചത്.
എന്നാല്‍, ആ സമയത്ത് തീയതികള്‍ തീരുമാനിച്ചിരുന്നില്ല. ഇതിനു ശേഷം ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.പുടിന്റെ സന്ദര്‍ശന വേളയില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം എന്നിവയില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഇന്ത്യ-റഷ്യ ബന്ധത്തിന് യാതൊരു ഭീഷണിയുമില്ലെന്നായിരുന്നു യുഎന്‍ പൊതുസമ്മേളനത്തില്‍
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞത്. ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക് റഷ്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും ലാവ്റോവ് വ്യക്തമാക്കിയിരുന്നു.പുടിനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചക്കും കളമൊരുങ്ങുകയാണ്. ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താനാണ് സാധ്യത. ഒക്ടോബര്‍ 26, 27 തീയതികളില്‍ മലേഷ്യയില്‍ വച്ചാണ് ആസിയാന്‍ ഉച്ചകോടി.
ഉച്ചകോടിക്കായി ട്രംപിനെ മലേഷ്യ ക്ഷണിച്ചു കഴിഞ്ഞു. ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും. അമേരിക്ക 50 ശതമാനം നികുതി ചുമത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കാനഡയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha