ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു. ഇറാനിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകി ഇറാനിലെ മുൻകിരീടാവകാശി റെസ പഹ്‌ലവി ..എന്താണ് ഇറാനിൽ സംഭവിക്കുന്നത്? ഇതിനു പിന്നിൽ ട്രംപ് ആണോ ?
ആ ചോദ്യം കൂടുതൽ പ്രസക്തമാകുന്നത് പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയെ വധിക്കാൻ ഉത്തരവിടുമെന്ന് യുസ് സെനറ്റർ ലിൻസെ ഗ്രഹാം പറഞ്ഞതോടെയാണ്. അതിനുമപ്പുറം ഭരണകൂടത്തിന് എതിരേയുള്ള സമരത്തിന്റെ മുൻനിരയിലേക്ക് ഇറാനിയൻ രാജകുമാരൻ റെസ പഹ്‌ലവി എത്തിയതോടെയാണ്. അമേരിക്കൻ നയങ്ങളോട് മമത പുലർത്തുന്ന അദ്ദേഹം പ്രതിഷേധങ്ങളെ പിന്തുണച്ച യുഎസിന് നന്ദിയും പറഞ്ഞു എന്നോർക്കണം.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന പഹ്‌ലവി, പ്രതിഷേധം ശക്തമാകുന്നതിനിടെ വീഡിയോ സന്ദേശവുമായി രംഗത്തെത്തുകയായിരുന്നു. ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, നാട്ടിലേക്ക് തിരികെ മടങ്ങാൻ തയ്യാറെടുക്കുന്നതായും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്നും അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യവ്യാപകമായ സമരങ്ങളിൽ പങ്കുചേരാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതോടെ ഇറാൻ ആകെ ഇളകി മറിഞ്ഞിരിക്കയാണ് ..1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65-കാരനായ റിസ പഹ്‌ലവി.
വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ഇറാനിലുടനീളം പ്രതിഷേധം കടുക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെ വില 72 ശതമാനത്തോളമാണ് കൂടിയത്. പണപ്പെരുപ്പ നിരക്ക് 52 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയർന്നു. വില. തെരുവുകളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, ഇത് വെറുമൊരു സാമ്പത്തിക പ്രതിഷേധമല്ല, മറിച്ച് ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായുള്ള ആഹ്വാനമാണ്. അതിന് പഴയ രാജഭരണകാലത്തിന്റെ പ്രതിനിധിയായി പഹ്ലവി രാജ കുടുംബാംഗം തന്നെയാണ് മുന്നിലുള്ളത്.
കടുത്ത സാമ്പത്തിക തകർച്ചയിൽ നിന്നാണ് ഇറാനിൽ പ്രതിഷേധം തുടങ്ങുന്നത്. ഒരു വർഷത്തിനിടെ പണപ്പെരുപ്പത്തിൽ ഏതാണ്ട് 30 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതുപോലെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യവും റെക്കോർഡ് തകർച്ച നേരിട്ടു. ഒരു യുഎസ് ഡോളറിന് 1.46 ദശലക്ഷം റിയാൽ എന്ന നിലയിലേക്കാണ് അത് കൂപ്പുകുത്തിയത്. അങ്ങനെയാണ് ഭക്ഷണം, പെട്രോൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മാത്രം പ്രതിമാസം ശരാശരി ഏഴ് ശതമാനം വർധനവാണ് ഉണ്ടായത്. എന്നിട്ടും അവശ്യവസ്തുക്കളുടെ ഇറക്കുമതി സബ്‌സിഡികൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. പകരം നൽകുന്ന പ്രതിമാസം 7 ഡോളറിന്റെ ധനസഹായം ജനങ്ങളുടെ രോഷം തണുപ്പിക്കാൻ പര്യാപ്തമായതുമില്ല.
അങ്ങനെ സാമ്പത്തിക തകർച്ച സാധാരണക്കാരുടെ ദൈനംദിന ജീവിതം താളം തെറ്റിച്ചതോടെ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങി. 2025 ഡിസംബർ 28-ന് ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ തുടങ്ങിയ പ്രതിഷേധം ഇന്ന് ഇറാനിലെ 31 പ്രവിശ്യകളിൽ 22-ലും വ്യാപിച്ചുകഴിഞ്ഞു. വ്യാപാരികൾക്ക് പുറമെ വിദ്യാർത്ഥികൾ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവരെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിൽ തുടങ്ങിയ സമരം അതിവേഗം ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരായി "ഏകാധിപതിക്ക് മരണം"പോലുള്ള മുദ്രാവാക്യങ്ങളും ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിയൻ രാജകുമാരനും കിരീടാവകാശിയുമായ റെസ പഹ്‌ലവിക്കുള്ള പിന്തുണയും തെരുവുകളിൽ നിന്നുയർന്നു.
റെസ പഹ്ലവി അതിനിടെ ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം ചെയ്തത്, അസംഘടിതമായി പ്രതിഷേധിച്ചിരുന്ന ജനങ്ങൾക്ക് കൂടുതൽ ഊർജമേകിയിട്ടുണ്ട്. ഇറാനിലെ യുവതലമുറയെ 'വിജയത്തിന്റെ തലമുറ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് തന്നെ.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമേനിക്കെതിരേ സംഘർഷങ്ങളും പ്രതിഷേധ പ്രകടനങ്ങളും വ്യാപിച്ചതോടെ വ്യാഴാഴ്ച രാത്രി മുതൽ രാജ്യവ്യാപകമായി ഇന്റർനെറ്റ്, ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചു. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് 42 പേർ മരിച്ചതായി യുഎസ് സ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് തത്സമയ മെട്രിക്‌സുകൾ കാണിക്കുന്നതായി ഓൺലൈൻ നിരീക്ഷണ സംവിധാനമായ നെറ്റ്‌ബോക്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം, അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു, വെടിവെപ്പും, കൂട്ട അറസ്റ്റുകളുമുണ്ടായി. ആയിരക്കണക്കിന് ആളുകളെ കരുതൽ കസ്റ്റഡിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.
.
സാമൂഹികമായ അടിച്ചമർത്തലിലും, സാമ്പത്തിക അസംതൃപ്തിയിലും വിഷമിച്ചു കഴിയുന്ന ഒരു ജനവിഭാഗം തുടങ്ങിയ പ്രതിഷേധങ്ങൾക്ക് പെട്ടന്നാണ് രാഷ്ട്രീയ സ്വഭാവം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ വിലക്കയറ്റത്തെ സൂചിപ്പിച്ച മുദ്രാവാക്യങ്ങൾ പിന്നീട് "ഏകാധിപതിക്ക് മരണം", "ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം" എന്നീ മുദ്രാവാക്യങ്ങൾക്ക് വഴിമാറി.
അതിന് തക്കതായ കാരണങ്ങളുണ്ട്. ഇറാനിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവുന്നത് ആദ്യമായിട്ടല്ല, പക്ഷേ ഭരണകൂടത്തിന്റെ അമിതാധികാര സ്വഭാവവും അഴിമതിയും ജനങ്ങൾക്കിടയിൽ വലിയ തോതിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. 2009-ലെ 'ഗ്രീൻ മൂവ്‌മെന്റ്' കാലത്ത് പ്രതിഷേധക്കാർ സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനക്ഷേമത്തിന് പകരം സൈനിക-സുരക്ഷാ ആവശ്യങ്ങൾക്ക് ബജറ്റിന്റെ 16 ശതമാനവും ചിലവഴിക്കാൻ തുടങ്ങിയതോടെ ജനരോക്ഷം ശക്തമായി. നിലവിലെ ഭരണകൂടത്തിലെ ഒരു വിഭാഗത്തിനും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവ് ജനങ്ങളെ മറ്റൊരു ബദൽ തേടാൻ പ്രേരിപ്പിച്ചു.
അങ്ങനെയാണ് 1979-ൽ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട പഹ്ലവി രാജവംശത്തെ പ്രതിഷേധക്കാർ അനുകൂലിക്കാൻ തുടങ്ങിയത്. പഴയ രാജഭരണകാലത്തെ പതാകകൾ ഉയർത്തുന്നതും, നാടുകടത്തപ്പെട്ട രാജകുമാരൻ റെസ പഹ്ലവിക്കായുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നതും പ്രതിഷേധത്തിന് വ്യക്തമായ ഒരു രാഷ്ട്രീയ ലക്ഷ്യം നൽകി. ഇപ്പോൾ തെരുവുകളിൽ ഉയരുന്ന പഴയ രാജഭരണകാലത്തെ പതാകകൾ കേവലം ഒരു ചിഹ്നമല്ല, മറിച്ച് ദശകങ്ങളായി രാജ്യം ഭരിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യയശാസ്ത്രത്തിന് നേർക്കുള്ള ശക്തമായ വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.
ഇസ്ലാമിക വിപ്ലവത്തിന് മുൻപുള്ള ഇറാന്റെ പൈതൃകത്തെയും ദേശീയതയെയും ഉയർത്തിപ്പിടിക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം. പ്രത്യേകിച്ച് യുവതലമുറയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. മുൻപ് രാജഭരണത്തിന് എതിരെ വിപ്ലവം നയിച്ചിരുന്ന ഇറാനിലെ സർവ്വകലാശാലകളിൽപ്പോലും ഇന്ന് രാജഭരണത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത് ഇറാാനിലെ രാഷ്ട്രീയ ചിന്താഗതിയിലുണ്ടായ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. മതപരമായ നിയമങ്ങളിൽ അധിഷ്ഠിതമായ ഭരണത്തേക്കാൾ ഒരു മതേതരമായ ദേശീയ ബോധത്തിനാണ് ഇവർ മുൻതൂക്കം നൽകുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിത്തറയെ നിരാകരിക്കുന്ന പ്രതിഷേധക്കാർ ഇറാൻ എന്ന രാഷ്ട്രത്തിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിക്കാനാണ് ആഗ്രഹിക്കുന്നത്.
നിലവിലെ പ്രക്ഷോഭങ്ങൾ ഇറാനിൽ ഭരണമാറ്റത്തിലേക്ക് നയിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഒരു സമ്പൂർണ്ണ രാഷ്ട്രീയ മാറ്റം ഉണ്ടാകണമെങ്കിൽ ഇറാനിലെ സുരക്ഷാ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വലിയൊരു വിഭാഗം ഭരണകൂടത്തെ കൈവിടണം. എന്നാൽ, നിലവിലെ വ്യവസ്ഥിതിയിൽ നിന്ന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന, എണ്ണ വരുമാനത്തിൽ സിവിൽ ഗവൺമെന്റിനേക്കാൾ കൂടുതൽ നിയന്ത്രണമുള്ള ഇവർ പ്രതിഷേധക്കാരോടൊപ്പം ചേരാൻ സാധ്യത കുറവാണ്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതിഷേധക്കാരുടെ ആവശ്യങ്ങളെ ന്യായമെന്ന് വിശേഷിപ്പിപ്പോഴും IRGC പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
രാഷ്ട്രീയമായി, ഇറാൻ ഒരു വലിയ മാറ്റത്തിന്റെ വക്കിലാണ്. 36 വർഷമായി തുടരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുകയാണ്. ആഭ്യന്തര സ്ഥിരതയ്ക്കായി ഭരണകൂടം ശ്രമിക്കുന്നതിനിടയിലുള്ള ഈ പിൻഗാമിത്വ ചർച്ചകൾ പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നേക്കാം.
സാഹചര്യം ആഭ്യന്തരമാണെന്ന് ഭരണകൂടം വാദിക്കുന്നുണ്ടെങ്കിലും, ആഗോള ശക്തികളും അവകാശ സംഘടനകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ തകർച്ചയും ഹിസ്ബുള്ളയുടെ ബലഹീനതയും ഇറാനെ പ്രാദേശികമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. വിദേശ സഹായത്തിനുള്ള സാധ്യതകൾ കുറയുന്നത് ഭരണകൂടത്തിന്റെ ആത്മവിശ്വാസം തകർക്കും. നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലും അടങ്ങുന്ന ശത്രുക്കളാണെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ പരസ്യമായി പിന്തുണയ്ക്കുകയും ഇറാൻ മാരകശക്തി പ്രയോഗിച്ചാൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വെനസ്വേലയിൽ നടത്തിയതിന് സമാനമായ ഒരു സൈനിക നീക്കം ഇറാനിലും ട്രംപ് ആലോചിക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്. ബ്രിട്ടനിലെ വ്യോമതാവളങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങളും പ്രത്യേക സേനയും സജ്ജമാകുന്നത് ഇറാന്റെ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
നിലവിലെ പ്രതിഷേധങ്ങൾ അസംഘടിതമാണെങ്കിലും അവയുടെ വ്യാപനം ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ഇസ്രായേൽ ആക്രമണം പോലുള്ള എന്തെങ്കിലും വലിയ പ്രതിസന്ധികളുണ്ടായാൽ ചിലപ്പോൾ ജനങ്ങൾ ഒന്നിച്ചേക്കാം. എന്നാൽ നിലവിലെ ഭരണവിരുദ്ധ വികാരവും ജനങ്ങളുടെ ദുസഹമായ ദൈനംദിന ജീവിതവും അതിനുള്ള സാധ്യത ഇല്ലാതാക്കുന്നുണ്ട്.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടരുന്ന പ്രതിഷേധം പതിനാലാം നാൾ പിന്നിടുമ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ വശംകെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധം ഇറാനിലെ രാഷ്ട്രീയ വിഷയമായി മാറി. ഇറാൻ പരമാധികാരി ആയത്തൊള്ള ഖമനേയിക്കെതിരേ പ്രതിഷേധക്കാർ തിരിഞ്ഞു. പൗരോഹിത്യ ഭരണാധികാരികൾ സ്ഥാനമൊഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു. സംഘർഷത്തിൽ ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
പ്രതിഷേധത്തിൽ ഇതുവരെ 2,300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്ക്.
https://www.facebook.com/Malayalivartha
























