വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി

പകര തീരുവ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി. യുഎസുമായി ധാരണയിലെത്തിയ വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും . ട്രംപ് വിവിധ രാജ്യങ്ങളുമായി ധാരണയിലെത്തിയ വ്യാപാര ഉടമ്പടികളും സുപ്രീം കോടതി വിധിയോടെ തുലാസിലായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുഎസ് വ്യാപാര ചര്‍ച്ചയിലെ തുടര്‍ നടപടികള്‍ കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം മതിയെന്ന നിലപാടിലാണ്. ഇതിനിടയിലാണ് യൂറോപ്യന്‍ യൂണിയനും യുകെയും സമാനമായ നീക്കം നടത്തുന്നത്.
എല്ലാ രാജ്യങ്ങള്‍ക്കും 15 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നത്. നേരത്തെയുള്ള ധാരണ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും 15 ശതമാനം നികുതിയാണ് നല്‍കേണ്ടത്. കൂടാതെ ചില ഉല്‍പന്നങ്ങള്‍ക്ക് തീരുവ രഹിത കയറ്റുമതിയും ഉറപ്പാക്കിയിരുന്നു. പുതിയ തീരുവ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകമാകുമോയെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്ക. കൂടാതെ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ തീരുവ ചുമത്തിയാല്‍ യുഎസുമായുള്ള വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ നഷ്ടമാകുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നു.
ട്രംപിന്റെ പുതിയ തീരുവയില്‍ കൂടുതല്‍ സുതാര്യത വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനോടകം ധാരണയിലെത്തിയ വ്യാപാര കരാറിനെ പുതിയ തീരുവ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാനും ഇവര്‍ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിന്റെ ഭാഗത്തു നിന്നുണ്ടായത് താരിഫ് അരാജകത്വമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ രാജ്യാന്തര വാണിജ്യ കമ്മിറ്റിയുടെ അധ്യക്ഷന്‍ ബെര്‍ണാഡ് ലാങ്കേ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. കുറേ ചോദ്യങ്ങളും ആശയക്കുഴപ്പവും മാത്രമാണ് ബാക്കിയാകുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. വ്യാപാര കരാര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ തീരുവ ചുമത്തുന്നത് നിയമപരമായി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ പുതിയ തീരുവയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമന്റിന്റെ ട്രേഡ് കമ്മിറ്റി അടിയന്തര യോഗം ചേരുന്നുണ്ട്. തീരുവയുമായി ബന്ധപ്പെട്ട വ്യക്തമായ ചിത്രം ലഭിക്കുന്നതു വരെ യുഎസുമായുള്ള വ്യാപാര കരാര്‍ മരവിപ്പിക്കാനുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പുതിയ തീരുവയില്‍ യുകെയും ആശങ്കയിലാണ്. നേരത്തെ 10 ശതമാനം തീരുവയാണ് യുഎസിലേക്കുള്ള കയറ്റുമതിക്ക് നിശ്ചയിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇത് 15 ശതമാനമായി ഉയരും. ഇതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാരത്തില്‍ നേരത്തെയുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപെടുമെന്നും യുകെ കരുതുന്നു. പുതിയ തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനം ഉയര്‍ന്ന തീരുവ ചുമത്തപ്പെട്ട ചൈന, ഇന്ത്യ,ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ക്കാണ് നേട്ടമാകുന്നതെന്നും വിലയിരുത്തലുണ്ട്. നേരത്തെ ഐഇഇപിഎ പ്രകാരം ചുമത്തപ്പെട്ടിരുന്ന ഉയര്‍ന്ന തീരുവ പുതിയ പ്രഖ്യാപനത്തോടെ 15 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടേത് 18ല്‍ നിന്ന് 15 ശതമാനമായി. ചൈനയുടേത് 32 ശതമാനത്തില്‍ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ തീരുവ 20 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറഞ്ഞ തീരുവ അധിക കാലം തുടരാന്‍ സാധ്യതയില്ലെന്നും പുതിയ തീരുവയ്ക്ക് ട്രംപ് മറ്റു വഴികള്‍ കണ്ടെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ട്രംപിന്റെ തീരുവ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജമൈസണ്‍ ഗ്രീര്‍. തീരുവ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗത്തിലാണ് മാറ്റമുണ്ടായത്. പക്ഷേ നയത്തില്‍ ഒരു മാറ്റവുമില്ല. ഐഇഇപിഎ പ്രകാരം ചുമത്തിയ തീരുവയ്ക്ക് തുല്യമായ തീരുവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള വഴികളും കണ്ടുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























