നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത

കനത്ത നാശനഷ്ടങ്ങൾ വിതച്ച പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റ് അതിർത്തിക്ക് സമീപം ചൈനയിൽ പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് വലിയൊരു പുതിയ തടാകം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെ ഇതിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കപ്പെടുകയും ഇത് കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ തടാകത്തിലേക്ക് 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഒഴുകിയെത്തുമെന്നും ഇത് മൺതിട്ട തകർക്കാൻ സാധ്യതയുണ്ടെന്നും ചൈനീസ് ജലവിഭവ മന്ത്രാലയം വിലയിരുത്തുന്നു. അപകടമുണ്ടായാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി ചൈനീസ് എൻജിനീയർമാർ അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ മുൻകരുതലിന്റെ ഭാഗമായി ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരങ്ങളിലുള്ള ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിനിൽക്കാൻ നേപ്പാൾ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























