കോടതിയിൽ പുഞ്ചിരിച്ചും കൈവീശി കാണിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്ത് മക്കളെയും ഭർത്താവിനെയും കുത്തി കൊലപ്പെടുത്തിയ യുവതി

ഭര്‍ത്താവിനെയും നാല് ചെറിയ കുട്ടികളെയും കുത്തിക്കൊന്ന കേസിലെ പ്രതി 33കാരിയായ ഇസബെല്‍ മാര്‍ട്ടിനെസ്, അമേരിക്കയിലെ ഗ്വിന്നെറ്റ് കൗണ്ടി മജിസ്ട്രേറ്റ് ജഡ്ജായ മൈക്കല്‍ തോര്‍പിന് മുന്നില്‍ ഇന്നലെ വിചാരണക്കെത്തിയിരുന്നു. നാല് കുഞ്ഞുങ്ങളെയും തന്റെ ഭർത്താവിനെയും ക്രൂരമായി കൊന്നിട്ടും ആ പ്രവൃത്തിയിൽ യാതൊരു വിധത്തിലുമുള്ള കുറ്റബോധവും ഇസബെല്ലിന്റെ മുഖത്തുണ്ടായിരുന്നില്ല. യാതൊരു കൂസലുമില്ലാതെയായിരുന്നു കോടതി മുറിയിൽ പെരുമാറിയിരുന്നത്. പുഞ്ചിരിച്ചും കൈവീശി കാണിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും പെരുമാറിയത്.
ജോര്‍ജിയയിലെ ലോഗന്‍ വില്ലയിലെ വീട്ടില്‍ വച്ചായിരുന്നു വ്യാഴാഴ്ച യുവതി അഞ്ച് പേരെ ക്രൂരമായി വക വരുത്തിയിരുന്നത്. ഇസബെല്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട കുട്ടിയാണ് ഒമ്പത് വയസുകാരിയായ ഡയാന റോമെറോ. ഡയാനയുടെ ചികിത്സാ ചെലവുകള്‍ താങ്ങുന്നതിനായി ഗോഫണ്ട് മീ പേജ് സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സംസ്കാരത്തിനുള്ള ചെലവിനുള്ള പണവും ഇതിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തികച്ചും സന്തോഷവതിയായിട്ടാണ് ഇസബെല്‍ ക്യാമറകള്‍ക്ക് പോസ് ചെയ്തിരുന്നത്. ചിലരോട് അവര്‍ ഡബില്‍ തംസ് അപ്പ് കാണിക്കുകയും ചെയ്തിരുന്നു. തന്റെ മേല്‍ ജഡ്ജ് തോര്‍പ് വിവിധ കേസുകള്‍ ചുമത്തുന്നുവെന്നറിഞ്ഞിട്ടും ഇസബെല്ലിന്റെ പ്രസരിപ്പിന് യാതൊരു വിധത്തിലുള്ള കുറവുമില്ലായിരുന്നു. തുടര്‍ന്ന് ക്യാമറകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തരുതെന്ന് വരെ ജഡ്ജിന് ഇസബെല്ലിനോട് കര്‍ക്കശമായി നിര്‍ദേശിക്കേണ്ടിയും വന്നു.

ഇസബെല്ലിന് കേസ് നടത്തിക്കുന്നതിനായി ഒരു അറ്റോര്‍ണിയെ നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ജഡ്ജ് അറിയിച്ചെങ്കിലും തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതി പ്രതികരിച്ചത്. അഞ്ച് പേരെയും കത്തിയുപയോഗിച്ചാണ് ഇസബെല്‍ വകവരുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























