ഹാർവി കൊടുങ്കാറ്റിന് നേരിയശമനം ; ടെക്സസിലെ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം

അമേരിക്കയിലെ ടെക്സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ ഹാർവി കൊടുങ്കാറ്റ് ശമിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇരു സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്കം ജീവനു ഭീഷണിയുയർത്തുന്ന നിലയിൽ തുടരുകയാണ്.
ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെ ക്രോസ്ബിയിലെ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനം കടുത്ത ആശങ്ക വിതച്ചു. ഓർഗാനിക് പെറോക്സൈഡുകൾ ഉത്പാദിപ്പിക്കുന്ന അർക്കേമ കന്പനിയുടെ പ്ലാന്റിൽ രണ്ടു സ്ഫോടനങ്ങളാണ് ഉണ്ടായത്. ശരിയായ രീതിയിൽ തണുപ്പു നിലനിർത്തിയില്ലെങ്കിൽ തീപിടിക്കുന്ന രാസവസ്തുക്കളാണിവ. പ്ലാന്റിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചുമാറ്റി.
സ്ഫോടനത്തെ തുടർന്നുള്ള പുകശ്വസിച്ച് അവശനിലയിലായ ഒരു പോലീസുകാരനെ ആശുപത്രിയിലാക്കി.
പുക ശ്വസിക്കുന്നത് കണ്ണ്, ത്വക്ക്, ശ്വസനാവയവങ്ങൾ എന്നിവയിൽ ചൊറിച്ചിലുണ്ടാകാനും മനംപിരട്ടലടക്കമുള്ളവയ്ക്കും കാരണമാകുമെന്ന് കന്പനി മുന്നറിയിപ്പു നല്കി.
ഹാർവി കൊടുങ്കാറ്റിൽ കുറഞ്ഞത് 37 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ടെക്സസ് സംസ്ഥാനത്തു മാത്രം 30,000 പേരാണ് അഭയാർത്ഥികേന്ദ്രങ്ങളിലുള്ളത്. ഹൂസ്റ്റണിലെ കൺവെൻഷൻ സെന്റർ മുതൽ ചെറിയ പള്ളികൾ വരെ അഭയാർത്ഥി കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കവർച്ചയും കൊള്ളയും തടയാൻ ലക്ഷ്യമിട്ട് ഹൂസ്റ്റൺ നഗരത്തിൽ രാത്രി കർഫ്യു ഏർപ്പെടുത്തി. ഹൂസ്റ്റണിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha


























