രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂചിക്ക് അവസാന അവസരം: യുഎൻ ജനറൽ സെക്രട്ടറി

രോഹിംഗ്യൻ മുസ്ലിംകൾക്കെതിരേ പട്ടാളം നടത്തുന്ന അതിക്രമം അവസാനിപ്പിക്കാൻ മ്യാൻമർ നേതാവ് ഓങ് സാൻ സ്യൂചി അടിയന്തരമായി ഇടപെടണമെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ദുരന്തം അതിഭീകരമായിരിക്കും. സ്യൂചിക്കു കിട്ടുന്ന അവസാന അവസരമാണിതെന്ന് ബിസിസിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

പലായനം ചെയ്ത രോഹിംഗ്യൻ മുസ്ലിംകളെ മ്യാൻമറിൽ തിരിച്ചെത്തിച്ചു പുനരധിവസിപ്പിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. പട്ടാളത്തിന്റെ അതിക്രമം അവസാനിപ്പിക്കാൻ സ്യൂചിക്ക് ലഭിക്കുന്ന അവസാന അവസരമായിരിക്കും നാളെ അവർ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തുന്ന പ്രസംഗം. പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും സ്യൂചി നടത്തുന്നില്ലെങ്കിൽ, ഭാവിയിൽ അതിനുള്ള അവസരം ലഭിച്ചേക്കില്ല. മ്യാൻമറിൽ പട്ടാളത്തിനു തന്നെയാണു മേൽക്കൈ എന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നതെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം രോഹിംഗ്യൻ തീവ്രവാദികൾ വടക്കൻ രാഖൈൻ സ്റ്റേറ്റിലെ പോലീസ് ചെക്പോസ്റ്റ് ആക്രമിച്ച് 12 സുരക്ഷാ ജീവനക്കാരെ വധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ രോഹിംഗ്യൻ മുസ്ലിംകൾക്കു നേർക്ക് പട്ടാളം കിരാത ആക്രമണം അഴിച്ചുവിട്ടു. നാലു ലക്ഷം പേർ ബംഗ്ലാദേശിൽ മാത്രം അഭയാർഥികളായി എത്തി. സമാധാന നൊബേൽ ജേതാവുകൂടിയായ സ്യൂചി പട്ടാള നടപടി തടയാൻ വൈമുഖ്യം കാട്ടുന്നത് കടുത്ത വിമർശനത്തിനിടയാക്കുന്നു.

ബുദ്ധമതവിഭാഗത്തിനു ഭൂരിപക്ഷമുള്ള മ്യാൻമറിൽ ന്യൂനപക്ഷമായ രോഹിംഗ്യൻ മുസ്ലിംകളെ കൊന്നൊടുക്കിയും പേടിപ്പിച്ചോടിച്ചും വംശശുദ്ധീകരണമാണു നടത്തുന്നതെന്ന് യുഎൻ ആരോപിക്കുന്നു. എന്നാൽ പ്രചരിക്കുന്ന പലതും വ്യാജവാർത്തകളാണെന്നാണ് സ്യൂചി പറയുന്നത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ ചേരുന്ന യുഎൻ പൊതുസമ്മേളനത്തിൽ സ്യൂചി പങ്കെടുക്കില്ലെന്നാണു റിപ്പോർട്ട്.

https://www.facebook.com/Malayalivartha


























