ചരിത്രം സൃഷ്ടിച്ച് മലയാളി വനിത ന്യുസിലൻഡിൽ പാർലമെന്റ് അംഗം

എറണാകുളം പറവൂർ സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ ഇനി ന്യൂസിലൻഡ് പാർലമെന്റിൽ അംഗം. ഈ അടുത്ത് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രിയങ്ക പരാജയപ്പെട്ടിരുന്നെങ്കിലും ലേബർ പാർട്ടിയുടെ ബാനറിൽ ലിസ്റ്റ് എംപിയായിട്ടാണ് പ്രിയങ്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ രണ്ടാമത്തെ ആഴ്ചയാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. ചരിത്രത്തിൽ ആദ്യമായി മലയാളി ന്യുസിലൻഡ് പാർലമെന്റ് അംഗമാകുന്നത്. 2004 ലാണ് പ്രിയങ്ക ന്യൂസിലൻഡിലെത്തുന്നത്. 2006ൽ ലേബർ പാർട്ടിയിൽ ചേർന്ന് പൊതു പ്രവർത്തനം ആരംഭിച്ചു.
നിലവിൽ ലേബർ പാർട്ടിയുടെ പബ്ലിക് പോളിസി കമ്മിറ്റിയുടെ അംഗവും പാർട്ടിയിലെ പല സബ് കമ്മിറ്റികളിൽ അംഗവും ഉപദേശകയും ആണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. റിച്ചാർഡ്സണ് ആണ് പ്രിയങ്കയുടെ ഭർത്താവ്. അച്ഛൻ രാമൻ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനും ചെന്നൈയിലാണ്. നേരത്തെ കണ്വെൽജിത് ബക്ഷി, പരംജിത് പരമാർ എന്നീ ഇന്ത്യക്കാർ ഭരണകക്ഷിയായ നാഷണൽ പാർട്ടിയുടെ എംപിമാരായിരുന്നു. കൂടാതെ മഹേഷ് ബിന്ദ്ര ന്യുസിലാൻഡ് ഫസ്റ്റ് എന്ന ചെറു പാർട്ടിയുടെ ലിസ്റ്റ് എംപിയുമായി. ഇവർ ഇക്കുറിയും പാർട്ടിയുടെ ലിസ്റ്റ് എംപിമാരായി തുടരും. ഇതോടെ ന്യുസിലൻഡ് പാർലമെന്റിൽ ഇന്ത്യൻ വംശജരുടെ എണ്ണം നാലായി.
https://www.facebook.com/Malayalivartha






















