അമേരിക്കയിലെ ലാസ് വേഗാസിലെ വെടിവയ്പ്പ്; 58 പേർ മരിച്ചു, 515 പേർക്ക് പരിക്ക്

അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലാസ്‌വേഗസിലെ മാൻഡലെ ബേ ഹോട്ടലിനു സമീപം സംഗീത നിശയ്ക്കിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58ആയി. സംഭവത്തിൽ 515 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തെങ്കിലും സംഭവം ഭീകരാക്രമണമല്ലെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ സ്ഥിരീകരിച്ചു.
ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്ത സ്റ്റീഫൻ പാഡോക്ക് എന്നയാളെ പിന്നീട് ഹോട്ടലിന്റെ 32 -ആം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാൾ സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. ഇയ്യാളുടെ മുറിയിൽനിന്ന് പത്ത് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ലാസ് വെഗാസ് സ്വദേശിയായ സ്റ്റീഫൻ പഡോക്കിനെ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
റൂട്ട് 91 ഹാർവെസ്റ്റ് എന്നു പേരിട്ട സംഗീത പരിപാടി കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്. എറിക് ചർച്ച്, സാം ഹണ്ട്, ജാസൺ അൽദിയാൻ തുടങ്ങിയ പ്രശസ്തരായിരുന്നു സംഗീത നിശ നയിച്ചിരുന്നത്. സംഗീത പരിപാടിയുടെ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റുപോയിരുന്നതിനാൽ തിങ്ങി നിറഞ്ഞ വേദിയിലാണ് പരിപാടി നടന്നത്. മൻഡാലയ് ബേ ഹോട്ടലിൽ തുറന്ന വേദിയിൽ ആയിരുന്നു പരിപാടി. ഹോട്ടലിന്റെ 32ആം നിലയിൽ കയറിപ്പറ്റിയ അക്രമി അത്യാധുനിക തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിൽ ആക്രമണ ഭീഷണിയില്ലെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, വെടിയേറ്റ് മരിച്ചവരിൽ ഇന്ത്യാക്കാരാരും ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ദുഃഖം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























