ബിബിസിയിലെ മുതിർന്ന പുരുഷജീവനക്കാർ സ്വമേധയാ വേതനം കുറയ്ക്കുന്നു
തുല്യ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുന്നതിൽ പ്രതിഷേധിച്ചു ബിബിസിയുടെ ചൈന എഡിറ്റർ രാജിവച്ചിരുന്നു. ഇതേതുടർന്ന് പുരുഷജീവനക്കാർ സ്വമേധയാ വേതനം കുറയ്ക്കുന്നു. ബിബിസിയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ഹ്യു എഡ്വാർഡ്സ്, നിക്കി കാമ്പൽ, ജോൺ ഹംഫ്രിസ്, ജോൺ സോപൽ, നിക് റോബിൻസൺ, ജെർമി വിനെ എന്നിവരാണ് ശമ്പളം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബിബിസിയുടെ ചൈന എഡിറ്റർ കാരി ഗ്രേസിയുടെ രാജിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ഇവർക്ക് പ്രേരണയായത്. ഈ പ്രശ്നം പരിഹരിക്കണം, താൻ തന്റെ വനിതാ സഹപ്രവർത്തകർക്ക് പിന്തുണ നൽകുന്നതായും ജെർമി വിനെ പറഞ്ഞു. ശമ്പളം കുറയ്ക്കാൻ തീരുമാനമെടുത്ത മാധ്യമപ്രവർത്തകർക്ക് കൃതജ്ഞത അറിയിക്കുന്നതായി ബിബിസി പ്രസ്താവനയിൽ പറഞ്ഞു.
ഇവർ ഉല്കൃഷ്ഠരായ മാധ്യപ്രവർത്തകരും അവതാരകരുമാണ്. ബിബിസിയിൽ ഇവർ ജോലിചെയ്യുന്നു എന്നത് തങ്ങൾക്ക് അഭിമാനകരമാണെന്നും പ്രസ്താവനയിൽ പറയുന്നു. വർഷത്തിൽ ഒന്നര ലക്ഷം പൗണ്ടിൽ കൂടുതൽ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെയാണ് ബിബിസിയിലെ ശമ്പളവിവേചത്തിനെതിരെ വൻ പ്രതിഷേധം ഉണ്ടായത്. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പുരുഷ എഡിറ്റർമാർ ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും വനിതകളേക്കാൾ ഇരട്ടിയിൽ കൂടുതൽ ശമ്പളം വാങ്ങുന്നതായി ബിബിസി ജൂലൈയിൽ പുറത്തുവിട്ട പട്ടികയിൽ വെളിപ്പെട്ടിരുന്നു.
കമ്പനിയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന വനിതയ്ക്കു കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണു പുരുഷന്മാർക്ക് കിട്ടിയിരുന്നത്. ഒന്നര ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്നവരിൽ മൂന്നിൽ രണ്ടു ഭാഗവും പുരുഷന്മാരാണെന്നും വെളിപ്പെട്ടിരുന്നു. ഗ്രേസിക്കു പിന്തുണയുമായി #IStandWithCarrie എന്ന ഹാഷ് ടാഗിൽ ബിബിസി ജീവനക്കാർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha