മദ്യാസക്തിയിൽ നിശാക്ലബ്ബിലെ 45 കാരിയുടെ അഴിഞ്ഞാട്ടം; ശാന്തരാക്കാൻ എത്തിയ പോലീസിന് നേരെ അസഭ്യവർഷവും മർദ്ദനവും

മദ്യപിച്ച് ലക്കുകെട്ട് പോലിസുദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത വീട്ടമ്മയ്ക്കെതിരായ കേസില്‍ ദുബായ് കോടതി വിചാരണ തുടങ്ങി.
ബര്‍ദുബയിലെ നിശാക്ലബ്ബില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൊറോക്കോ സ്വദേശിയായ 45കാരി ഹോട്ടലില്‍ നിന്ന് മദ്യം കഴിച്ച ശേഷം പിന്നീട് പണം നല്‍കാന്‍ വിസമ്മതിച്ചു. ഹോട്ടല്‍ ജീവനക്കാരെ ഇവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചതോടെ ഇവര്‍ ഹോട്ടലിനുള്ളില്‍ ഓടി നടന്ന് സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
പ്രശ്നം രൂക്ഷമായതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസ് എത്തിയിട്ടും ഇവര്‍ പ്രശ്നം തുടർന്നുകൊണ്ടേയിരുന്നു. ബഹളം വയ്ക്കുന്നത് നിര്‍ത്താനും ശാന്തയാവാനും പോലീസ് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. കഴിച്ച മദ്യത്തിന് ബില്ല് നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ 45കാരിയായ സ്ത്രീ, പോലീസിനെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുമായിരുന്നു. അതിനുശേഷവും സമാധാനപരമായി പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ട പോലിസുകാരന്റെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. യുവതി അക്രമാസക്തയാവുകയാണെന്ന് കണ്ടെതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.
പോലീസിനെ ജനങ്ങള്‍ക്കു മുൻപിൽ വച്ച് അപമാനിച്ചു, മര്‍ദ്ദിച്ചു, യൂണിഫോം വലിച്ചുകീറി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് സ്ത്രീക്കെതിരേ ചുമത്തിയത്. കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരിഗണിച്ചെങ്കിലും യുവതി കോടതിയിലെത്തിയില്ല.
മദ്യപിച്ചതിനും ക്ലബ്ബ് ജീവനക്കാരെ അക്രമിച്ചതിനും മറ്റൊരു കോടതിയിലും യുവതിക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. വീണ്ടും കേസ് പരിഗണിക്കുന്ന മാര്‍ച്ച് 11ന് അവര്‍ കോടതിയിലെത്തിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ ശിക്ഷ വിധിക്കുമെന്ന് പ്രിസൈഡിംഗ് ജഡ്ജി മുഹമ്മദ് ജമാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























