മകളുടെ ജീവനെടുത്ത മണ്ണിലേക്ക് ആ ഉമ്മയും; പരിക്കേറ്റു വീണു കിടന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജറിന്റെ ഉമ്മ യുദ്ധഭൂമിയിലേക്ക്
ഗാസ: ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തക റസാന്‍ അല്‍ നജറിന്റെ ഉമ്മ ഗാസയിലെത്തി. മകളുടെ പാത പിന്തുടർന്ന് വെള്ളിയാഴ്ച്ച വെടിവെയ്പില്‍ പരിക്കേറ്റ പലസ്തീനിയന്‍ സമരക്കാരെ ശുശ്രൂഷിക്കുന്നതിനായാണ് ഉമ്മ സബ്രീൻ എത്തിയത്.
സ്വന്തം മകള്‍ വെടിയേറ്റ് മരിച്ച് ഓരാഴ്ച്ച തികയും മുൻപാണ് സബ്രീന്‍ അല്‍ നജര്‍ ഗാസയിലെത്തുന്നത്. ചോരയില്‍ കുളിച്ച റസാന്റെ യൂണിഫോം അണിഞ്ഞായിരുന്നു പലസ്തീനിയന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം സബ്രീന്‍ പരിക്കേറ്റവരെ പരിചരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചിന് വെടിയേറ്റ റസാന്‍ കൊല്ലപ്പെടുന്നത്. വെടിവെയ്പിനിടെ നഴ്‌സിംഗ് യൂണിഫോമില്‍ ജോലി ചെയ്തു കൊണ്ടിരുന്ന റസാന്‍ അതിര്‍ത്തിയില്‍ ആതുരശുശ്രൂഷകര്‍ ചെയ്യുന്ന പോലെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കിലും ഇസ്രായേല്‍ സ്‌നൈപ്പർമാർ അവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
എല്ലാ പലസ്തീനി പെണ്‍കുട്ടികൾക്കും റസാനാണ്, മുഴുവന്‍ പലസ്തീനി ഉമ്മമാർക്കും റസാനാണ്. ജീവനര്‍പ്പിച്ചും ഞങ്ങളവളുടെ പാതയില്‍ മുന്നേറും' കഴിഞ്ഞ ദിവസം പലസ്തീന്‍ മാധ്യമമായ അല്‍ ഹദാത്തിന് നല്‍കിയ അഭിമുഖത്തില്‍ സബ്രീന്‍ പറഞ്ഞിരുന്നു. തന്റെ മകള്‍ ധീരയായിരുന്നുവെന്നും ഇസ്രായേലി സ്‌നൈപ്പര്‍മാരെ അവളൊരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും സബ്രീന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha