ജനാധിപത്യം അട്ടിമറിച്ച് അടുത്ത അമ്പത് വര്‍ഷം രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല ; ഇന്ധനവില വര്‍ധനവ് ഉള്‍പ്പെടെയുള്ള ജനദ്രോഹനടപടികള്‍ക്കെതിരേ ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഉമ്മൻചാണ്ടി

ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധ സൂചകമായി രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഇന്ധനവില വര്‍ധനവ് ഉള്‍പ്പെടെയുള്ള ജനദ്രോഹനടപടികള്‍ക്കെതിരേ ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ദേശീയതലത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചവരെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു.
ഓഗസ്റ്റ് 31 മുതല്‍ തുടര്‍ച്ചയായി ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് ഇന്ധനവില കുറച്ച് ജനങ്ങളില്‍ ആശ്വാസം എത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ജനാധിപത്യം അട്ടിമറിച്ച് അടുത്ത അമ്പത് വര്‍ഷം രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറ്റുനോക്കുന്നതിന്റെ ജാള്യം മറക്കാനാണ് ബിജെപി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
അതേസമയം തുടർച്ചയായ 42–ാം ദിവസവും പെട്രോൾ, ഡീസൽ വില വർധന തുടരുകയാണ്. ഇന്ധനവില വർധനയുടെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദ് നടത്തി പ്രതിഷേധിച്ച ദിവസം പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. ഇന്നു വീണ്ടും 15 പൈസ വീതം വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലീറ്ററിന് 82.95 രൂപയാണ്. ഡീസലിന് 76.95 രൂപയും. മഹാരാഷ്ട്രയിൽ മറാഠ്‌വാഡ മേഖലയിൽ വില 90 രൂപ കടന്നു. മേഖലയിലെ പർഭണിയിൽ 90.12 രൂപയാണ് ഇന്നത്തെ വില.
https://www.facebook.com/Malayalivartha
























