നീല പട്ടുടുത്ത മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാലം ; മൂന്നാറിൽ നിന്നുള്ള റോഡ് ഗതാഗതം സാധാരണ നിലയിൽ ; പൂക്കാലം വിളംബരം ചെയ്ത് വാഹന റാലി ; അടിസ്ഥാന സൗകര്യങ്ങളൊരുക്കി പരമാവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാൻ പദ്ധതി

മൂന്നാറിലെ നീല പട്ടുടുത്ത മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാലം വിളംബരം ചെയ്ത് വാഹന റാലി. മൂന്നാറിൽ നിന്നുള്ള റോഡ് ഗതാഗതം സാധാരണ നിലയിൽ ആയി എന്ന് ബോധ്യപ്പെടുത്താൻ കൊച്ചിയിൽ നിന്നും മൂന്നാർ വരെ വാഹന റാലി തുടങ്ങി. വിസിറ്റ് മൂന്നാർ, വിസിറ്റ് കുറിഞ്ഞി, സേവ് കുറിഞ്ഞി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം. എൺപത്തിൽ കൂടുതൽ വാഹനങ്ങൾ റാലിയിൽ പങ്കെടുത്തു.
രാവിലെ 8.30 ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാഹന റാലി ആലുവ പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി വൈകിട്ട് ആറ് മണിക്ക് മൂന്നാർ ടൗൺ ചുറ്റി സ്പോർട്സ് ഗ്രൗണ്ടിൽ സമാപിക്കും. ആലുവയിൽ മുൻ പി.ഡബ്ലൂ.ഡി മിനിസ്റ്റർ വികെ ഇബ്രാഹിം കുഞ്ഞ് വാഹന റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷോക്കേസ് മൂന്നാർ അസോസിയേഷൻ ഫോർ റെസ്പോണ്സിബിൽ ടൂറിസം, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് എന്നിവയുടെയും മൂന്നാറിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് റാലി.
കേരളം ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ ബേബി മാത്യു സോമതീരം, ദേശീയ ടൂറിസം ഉപദേശക സമിതി അംഗം അബ്രഹാം ജോർജ് എന്നിവർ വിവിധയിടങ്ങളിലായി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം ജോയിന്റ് ഡയറക്ടർ കെ.വി. നന്ദകുമാർ വിസിറ്റ് കുറിഞ്ഞി ലോഗോ പ്രകാശനം ചെയ്തു. മൂന്നാറിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മഴക്കെടുതിയിൽ മൂന്നാർ കാര്യമായി തകർന്നിരുന്നില്ല എന്നാൽ റോഡുകളെല്ലാം തകർന്ന് രണ്ടാഴ്ചയോളം മൂന്നാർ ഒറ്റപെടുകയായിരുന്നു. സെപ്റ്റംബർ അവസാനവാരമാണ് കേരളം ട്രാവൽ മാർട്ട് കൊച്ചിയിൽ നടക്കുന്നത്. രാജ്യാന്തര ടൂറിസ്റ്റ് ഏജന്റുകൾ പങ്കെടുക്കുന്ന ഈ പരിപാടിയോട് കൂടി ടൂറിസം മേഖല സാധാരണ നിലയിൽ ആക്കുന്നതിനായി നിരവധി സംരംഭങ്ങളാണ് പുരോഗമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി പരമാവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. മലിനീകരണം നിയന്ത്രിച്ച് മൂന്നാറിനെ സംരക്ഷിക്കാനും നടപടികളുണ്ടാകും.
കഴിഞ്ഞു പോയ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ശേഷിപ്പുകളാണ് മൂന്നാറിലൊട്ടാകെ ഇപ്പോള്‍ കാണാനാകുക. 2006-ലാണ് അവസാനമായി നീലക്കുറിഞ്ഞികള്‍ മൂന്നാറില്‍ വിരിഞ്ഞത്. ആ സുന്ദരകാഴ്ചകള്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ അഞ്ചു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടേക്ക് അന്ന് എത്തിയത്. മൊബൈല്‍ ക്യാമറകള്‍ പ്രചാരത്തിലില്ലാത്ത, സെല്‍ഫിയില്ലാത്ത, സമൂഹമാധ്യമങ്ങള്‍ ഇല്ലാത്ത 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്രയധികം സഞ്ചാരികളാണ് നീലക്കുറിഞ്ഞിയെ തേടിയെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ മൂന്നാര്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്നു. അവിടെയാണ് പ്രളയത്തിന്റെ രൂപത്തിൽ ദുരന്തം കേരളത്തിലേക്ക് കടന്നു വന്നത്. ഇത് മൂന്നാർ ടൂറിസം മേഖലയിൽ കാര്യമായ നഷ്ടം ഉണ്ടാക്കി. അടിസ്ഥാന സൗകര്യങ്ങളൊരുക്കി പരമാവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha























