നഷ്ടപ്പെട്ട സർക്കുലേഷൻ ഏതുവിധേനയും തിരിച്ചുപിടിക്കാൻ അടവ് മാറ്റി മാതൃഭൂമി ദിനപത്രം...

മാതൃഭൂമി ദിനപത്രം ' മീശ ' നിലപാടിൽ നിന്ന് പിൻമാറുന്നു. പത്രത്തിന്റെ പഴയ നിലപാടുകളിലേക്കുള്ള തിരിച്ചു പോക്കാണിത്. ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഹിന്ദു സമൂഹത്തിൽ നിന്നുള്ള എതിർപ്പ് മറികടക്കാനുള്ള ശ്രമമാണ് പത്രം നടത്തുന്നത്.
സെപ്തംബർ പതിനൊന്നിന് മാതൃഭൂമി സ്വാമി വിവേകാനന്ദനെ കുറിച്ച് രണ്ടു പേജ് സപ്ലിമെന്റാണ് പ്രസിദ്ധീകരിച്ചത്. മാതൃഭൂമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നത്. മുതിർന്ന ആർ.എസ്.എസ്. പ്രചാരകൻ എസ്.രാംനാഥിന്റെ ചരമ വാർത്ത പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.
മാതൃഭൂമി വലിയ പാരമ്പര്യമുള്ള പത്രമാണ്. സാംസ്കാരികമായി ഏറെ ഉന്നത നിലവാരം പുലർത്തുന്നു. എന്നാൽ പത്രത്തിന്റെ ഇമേജ് മീശയോടെ ഇടിഞ്ഞു. ഒരു നോവലിസ്റ്റിന്റെ സർഗാത്മക ചിന്തകൾക്ക് പത്രം എന്ത് പിഴച്ചു എന്ന് ചോദിക്കുന്നവർ ഉണ്ട്. ചോദ്യത്തിൽ കാര്യമുണ്ട്. പക്ഷേ മലയാളികളോട് അക്കാര്യം പറഞ്ഞിട്ട് കാര്യമില്ല. എൻഎസ്എസ് ഉൾപ്പെടെയുള്ളവർ പത്രത്തിനെതിരെ രംഗത്തെത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റായി പി എസ് ശ്രീധരൻപിള്ള അധികാരം ഏറ്റെടുത്തതോടെയാണ് ബി ജെ പിക്ക് നിലപാട് മാറ്റം ഉണ്ടായത്. ശ്രീധരൻപിള്ളക്ക് പത്രവുമായി ഏറെ അടുപ്പമുണ്ട്. കോഴിക്കോടാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയതോടെ മാതൃഭൂമി ഇടപെട്ടു. മാതൃഭൂമിയുടെ ഉന്നതർ ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി. അങ്ങനെ ബി ജെ പി പതിയെ പതിയെ മാതൃഭൂമി വിരുദ്ധതയിൽ നിന്നും പിൻമാറി. മാതൃഭൂമിയെ സംബന്ധിച്ചടത്തോളം അത് വലിയൊരു ആശ്വാസമായിരുന്നു.
മീശ നോവലിന്റെ വിവാദത്തിൽ മാതൃഭൂമിയുടെ മൂന്നര ലക്ഷം കോപ്പിയാണ് കുറഞ്ഞതെന്ന് റിപ്പോർട്ടുണ്ട്. അതിൽ നിന്ന് കരകയറാനാണ് മാതൃഭൂമി ശ്രമിക്കുന്നത്. മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എല്ലാവരും പത്രത്തിന് എതിരായി. അതിനെ മറികടന്ന് പത്രം മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.
കന്യാസ്ത്രിമാരുടെ സമരത്തിന് പത്രം നൽകിയ പ്രാധാന്യം തന്നെ ഉദാഹരണം. അതിന് പിന്നിലും അകന്നു നിൽക്കുന്ന ജനവിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിക്കണമെന്ന ലക്ഷ്യമാണുള്ളത്. ഏതുവിധേനയും നഷ്ടപ്പെട്ട സർക്കുലേഷൻ തിരിച്ചുപിടിക്കാനാണ് പത്രത്തിന്റെ ശ്രമം. തങ്ങൾക്ക് ഇല്ലാതായ സർക്കുലേഷൻ മാതൃഭൂമിയുമായി മത്സരിക്കുന്ന പത്രങ്ങളാണ് നേടിയത്.
https://www.facebook.com/Malayalivartha























