ചെന്നിത്തല - പിണറായി ഭായ് - ഭായ് കളി കാര്യമായി; കളിച്ചാൽ കോടതി പഠിപ്പിക്കും...

സർക്കാരും പ്രതിപക്ഷവും ചേർന്ന് കോടതിയെ വെല്ലുവിളിക്കാൻ നടത്തിയ ശ്രമത്തിനാണ് കണ്ണൂർ, കരുണ ഓർഡിനൻസ് റദ്ദാക്കിയതിലൂടെ തിരിച്ചടിയേറ്റത്. പ്രതിപക്ഷവും സർക്കാരും ചേർന്നാൽ കോടതിയെ വെല്ലുവിളിക്കാമെന്ന അബദ്ധ ധാരണയും ഇതോടെ ഇല്ലാതായി. ഓർഡിനൻസിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഫയലിൽ വിയോജന കുറിപ്പ് എഴുതിയിരുന്നു. എന്നാൽ സർക്കാർ അത് അവഗണിച്ചു. സുപ്രീം കോടതി വിധി ചരിത്രത്തിലേക്കാണ് കടന്നു ചെന്നിരിക്കുന്നത്.
കണ്ണൂർ, കരുന്ന, ഓർഡിനൻസിന് വേണ്ടി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായിയും ഒത്തുകളിച്ചെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിദ്യാഭ്യാസകച്ചവടത്തിനുള്ള അവസരമാണ് ഇതോടെ ഇല്ലാതായെന്ന് വി ടി ബലറാം പറഞ്ഞു. വി എം സുധീരനും സർക്കാരിനും കോൺഗ്രസിനുമെതിരെ രംഗത്തെത്തി.
ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഓർഡിനൻസ് കോടതിയുടെ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു. പ്രവേശനം നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നായിരുന്നു സർക്കാർ വാദം. 2O17- 18 വർഷം സർക്കാർ അറിയാതെ 180 വിദ്യാർത്ഥികൾക്കാണ് കരുണയും കണ്ണൂർ മെഡിക്കൽ കോളേജും പ്രവേശനം നൽകിയത്. ഇതിനെതിരെ മെഡിക്കൽ പ്രവേശന സമിതി ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതിയും സുപ്രീം കോടതിയും പ്രവേശനം റദ്ദാക്കി.
ഐ.എ.എസുകാർ ഫയലിൽ എഴുതുന്ന കാര്യങ്ങൾ അവഗണിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. മന്ത്രിമാർക്ക് പലപ്പോഴും ഭരണപരിചയം ഉണ്ടാകണമെന്നില്ല. അപ്പോഴാണ് സർക്കാർ സെക്രട്ടറിമാർ ഉപദേശവുമായി എത്തുന്നത്. ഐ എ എസുകാർക്ക് അപകടം മണത്തറിയാനുള്ള വിശേഷ ശക്തിയുണ്ട്. എ കെ ആന്റണി ഓർഡിനൻസിനെതിരെ അന്നേ രംഗത്ത് എത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. എകെ ആൻറണിയാണ് കേരളത്തിൽ സ്വാശ്രയ യുഗത്തിന് തുടക്കം കുറിച്ചത്. സ്വാശ്രയം കേരളത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം മനസിലാക്കിയപ്പോൾ സമയം വൈകിയിരുന്നു.
കോടതിക്കെതിരെ നീങ്ങാൻ സർക്കാരുകൾ എപ്പോഴും ശ്രമിക്കാറുണ്ട്. അതിന് ഇടത്, വലത് ഭേദമില്ല. ആർക്കും എപ്പോഴും എന്തും ചെയ്യാമെന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയിലുള്ളത്. സർക്കാരും സ്വാശ്രയ കോളേജ് കച്ചവടത്തിന് ഇറങ്ങിയതോടെയാണ് കോടതികൾ സ്വാശ്രയ കച്ചവടത്തിനെതിരെ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























