സരിത എസ്. നായരെ കാണാനില്ല!! കോടതി പുറപ്പെടുവിച്ച വാറന്റ് നടപ്പിലാക്കാൻ കഴിയാതെ പോലീസ്

കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ്. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയെ അറിയിച്ചത്. കേസിൽ സരിതയ്ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ വാറന്റ് നടപ്പാക്കാൻ പ്രതിയായ സരിതയെ കാണാനില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതി സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്ന് സരിത എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോർട്ട് പൊലീസ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമർപ്പിച്ചത്.
കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടുപ്രതികളായ ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കാട്ടാക്കട സ്വദേശി അശോക് കുമാറില്‍ ലക്ഷങ്ങള്‍ തട്ടിച്ചതായിട്ടാണ് കേസ്. നാലര ലക്ഷംരൂപയാണ് പ്രതികള്‍ അശോക് കുമാറില്‍ നിന്നും തട്ടിയെടുത്തത്. 2009 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha
























