സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണിത്... അപ്പോഴേക്കും അവളുടെ മനസ് ഞാന്‍ മനസിലാക്കിയിരുന്നു; വഴുതി മാറുന്നത് ഇഷ്ടമുള്ള പെണ്ണിന്റെ രീതിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു... ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും പ്രണയം ജനങ്ങളുടെ മുമ്പിലെത്തിച്ച പി.എം. ബിനുകുമാര്‍ വീണ്ടുമെഴുതുന്നു

സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണിത്... അപ്പോഴേക്കും അവളുടെ മനസ് ഞാന്‍ മനസിലാക്കിയിരുന്നു; വഴുതി മാറുന്നത് ഇഷ്ടമുള്ള പെണ്ണിന്റെ രീതിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു... ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും പ്രണയം ജനങ്ങളുടെ മുമ്പിലെത്തിച്ച പി.എം. ബിനുകുമാര്‍ വീണ്ടുമെഴുതുന്നു...
ലക്ഷ്മി എന്നു പേരുള്ള ഒരു പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ബാലു എന്നോട് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ വടക്കേയറ്റത്തുള്ള കോറിഡോറിലിരുന്ന് ഒരു കന്നി മാസ സന്ധ്യയിലാണ്. ഇപ്പോഴത്തേത് പോലെ ഉച്ചകഴിഞ്ഞാല്‍ മഴ ചെയ്യുന്ന കാലമായിരുന്നു അത്. എന്റെ സഹോദരന്‍, അമ്യത ടിവിയിലെ ക്യാമറാമാന്‍ ബിജു മുരളീധരന്റെ സഹപാഠിയായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും.
സ്ത്രീയുടെ ഭാവം സാത്വികമായിരിക്കണമെന്ന് വിശ്വസിച്ച ചെറുപ്പക്കാരനായിരുന്നു ബാലു. എം എ ഹിന്ദി വിദ്യാര്‍ത്ഥിനിയായി ലക്ഷിമി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോഴാണ് ബാലഭാസ്‌കര്‍ പരിചയപ്പെട്ടത്. അന്ന് കോളേജിലെ മിന്നുംതാരമായിരുന്നു ബാലഭാസ്‌കര്‍.
അന്ന് ബാലു പറഞ്ഞു.
നല്ല വെളുത്ത നിറം. നിലാവുദിക്കും ചിരി. നല്ല സുഗന്ധമുള്ള പെരുമാറ്റം.
പക്ഷേ ലക്ഷ്മി ബാലുവിനെ പ്രണയിച്ചില്ല.
അന്ന് ബാലുവിന് മറ്റൊരു മുഖമായിരുന്നു. കഞ്ചാവ്, മദ്യപാനം, മണിക്കൂറുകള്‍ക്കിടയില്‍ പ്രണയം..
ലക്ഷ്മി പഠിച്ച വിമന്‍സ് കോളേജിലും ഇതായിരുന്നു കഥകള്‍. വെറും കഥകള്‍..
തിരുമലയിലാണ് ലക്ഷ്മിയുടെ സ്വദേശം. അഛന്‍ വിജയമോഹിനിമില്ലില്‍ ഉദ്യോഗസ്ഥന്‍. അതേ കോളേജിലാണ് അനിയന്‍ പ്രസാദ് പഠിക്കുന്നത്. ബാലു പ്രസാദിനെയും പരിചയപ്പെട്ടു.
ഇരുവര്‍ക്കും പ്രേമിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. എം എക്ക് ഉയര്‍ന്ന മാര്‍ക്കില്‍ ജയിക്കണമെന്ന് മാത്രമായിരുന്നു ലക്ഷ്മിയുടെ താത്പര്യം. എങ്കിലും ഇരുവര്‍ക്കുമിടയില്‍ എന്തോ ഒരിത് വളര്‍ന്നു.
വയലിന്റെ മാന്ത്രികതയില്‍ സ്വയം മറന്നിരുന്ന ബാലഭാസ്‌കര്‍ ഒരു പ്രണയകുമാരനായിരുന്നില്ല. അതു തന്നെയായിഒന്നു ലക്ഷ്മിയുടെയും അവസ്ഥ. ഇരുവരും തമ്മിലുണ്ടായിരുന്നത് ഉന്നതമായ ആത്മീയസൗഹൃദമായിരുന്നു.
അന്നൊരിക്കല്‍ ബാലു പറഞ്ഞു: നമ്മള്‍ തമ്മില്‍ പ്രേമില്ലെന്ന് ലക്ഷ്മി ആവര്‍ത്തിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത് ഭ്രാന്തമായ പ്രണയമായിരുന്നു.
അധ്യാപകര്‍ ക്ലാസെടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ ബാലു ലക്ഷ്മിയുടെ ക്ലാസില്‍ കയറി ചെല്ലുമായിരുന്നു. അധ്യാപകരുടെ മുന്നില്‍ നിന്നും അവളെ വിളിച്ചിറക്കുമായിരുന്നു. ലക്ഷമി ആണ്‍കുട്ടികളോട് സംസാരിക്കുന്നത് ബാലുവിന് ഇഷ്ടമില്ലായിരുന്നു. വല്ലാത്തൊരു തരം പൊസസീവ്‌നെസ്.
അടി കൂടുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്ന കമിതാക്കളായിരുന്നു ഇവര്‍. പക്ഷേ എല്ലാ വഴക്കും മൂന്നരക്കുള്ളില്‍ അവസാനിക്കും: കോളേജ് അവസാനിക്കുമ്പോള്‍.
അന്നൊരു വിലന്റയിന്‍സ് ഡേക്ക് ബാലു ലക്ഷ്മിക്കൊരു സമ്മാനം നല്‍കി. ഒരു ടംഗ്ക്ലീനര്‍,ബ്ലേഡ്, കറിവേപ്പില, ചീപ്പ്. ഇത് എന്തിനായിരുന്നുവെന്ന് ബാലുവിനോട് ചോദിച്ചു.
എത്ര ചീപ്പാവാനും താന്‍ മടിക്കില്ല എന്നതിനു ചീപ്പ് . ലക്ഷ്മിയുടെ നാക്കിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ ടംഗ് ക്ലീനര്‍,പുരികം ത്രെഡ് ചെയ്യാറുള്ള ലക്ഷ്മിക്ക് പുരികം ഷേവ്‌ചെയ്തുകളയാനുള്ള സന്ദേശവുമായി ബ്ലേഡ്. കറിവേപ്പിലപോലെ തന്നെ ഉപേക്ഷിക്കരുതെന്ന സൂചനയുമായി കറിവേപ്പില.
പക്ഷേ ബാലുവും ലക്ഷ്മിയും പിരിയാന്‍ തീരുമാനിച്ചു. പിരിയാനുള്ള തീരുമാനം ബാലുവിന്റേതായിരുന്നു.
ലക്ഷ്മിക്ക് കല്യാണാലോചനകളുടെ ചാകരകാലമായിരുന്നു അത്. ജോലിയില്ലാത്ത, മീശ മുളയ്ക്കാത്ത ബാലു എങ്ങനെ കല്യാണം ആലോചിക്കും?
പിരിഞ്ഞതിന്റെ പിറ്റേന്നാണ് ബാലുവും സുഹ്യത്തുക്കും സൂര്യ ടിവിക്ക് വേണ്ടി ചെയ്യുന്ന ആല്‍ബത്തിന്റെ ഷൂട്ടിങ്ങ്. കണ്‍ഫ്യൂഷന്‍ എന്നാണ് പേര്. ഷൂട്ടിങ്ങ് നടന്ന നാലുദിവസവും ബാലു ഉറങ്ങിയില്ല. തനിക്ക് അവളെ പിരിയാനാവില്ലെന്ന് ബാലു തിരിച്ചറിഞ്ഞു.

ഷൂട്ടിങ്ങ് തീര്‍ന്നതിന്റെ പിറ്റേന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കോളേജിലെത്തിയ ബാലു ലക്ഷ്മിയെ കണ്ടു. കോളേജ് ഫീസിന്റെ കുടിശികതീര്‍ക്കാന്‍ കോളേജിലെത്തിയതായിരുന്നു അവള്‍. കോളേജിന് പുറത്തെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ലക്ഷമിയെ കണ്ട ബാലു അവള്‍ക്ക് പിന്നാലെ ഓടി. ഇതിനിടെ തുള്ളിക്കൊരു കുടം പോലെ മഴചെയ്തു. സ്റ്റാച്യു ബസ്സ്റ്റോപ്പിലെത്തിയ ബാലു ലക്ഷമിയെ ചേര്‍ത്ത് നിര്‍ത്തി പൊട്ടി കരഞ്ഞു. നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു.
നീ കരയാതെ ബാലു. നീ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം. ബാലുവിനെ തന്റെ കുടക്കുള്ളിലേക്ക് ലക്ഷ്മി ചേര്‍ത്തു നിര്‍ത്തി. അപ്പോള്‍ മഴ കുറഞ്ഞു. മാനം തെളിഞ്ഞു.
അന്ന് ഞാന്‍ സ്‌നേഹിതയിലെഴുതിയ ആ പ്രണയലേഖനത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു.
ഇത്തിരിമുമ്പുള്ള രൗദ്രഭാവത്തിനു പകരം അപ്പോള്‍ മഴക്ക് ഇളകിയാടുന്ന ഒരു തരം ലാസ്യ ഭാവമായിരുന്നു.
2000 നവംബര്‍ 18നാണ് ബാലു അവളെ ജീവിതത്തിലേക്ക് വിളിച്ചിറക്കികൊണ്ടു പോന്നത്.2018 ഒക്ടോബര്‍ 2 ന് ദൈവം അവനെ അവളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി...അതിനുമുമ്പ് അവരുടെ പൊന്നോമനയെയും.

അവരെ ഒന്നാക്കാന്‍ രജിസ്റ്റര്‍ കച്ചേരിയില്‍ അന്ന് വിരുന്നിനെത്തിയത് ഇളകിയാടുന്ന മഴയായിരുന്നു. ഇന്ന് അവരെ പിരിക്കാനെത്തിയതും അതേ മഴ. പേടിപ്പിക്കുന്ന ശബ്ദത്തോടെ കാടടച്ച് കടന്നു വന്ന പേ മഴ.
യൂണിവേഴ്‌സിറ്റി കോളേജിലെ തണുത്ത തറയില്‍, കൊടുംമഴയില്‍ ജീവനറ്റ് കിടക്കുന്ന അവനെ കണ്ടപ്പോള്‍ തോന്നിയത് ഇതൊക്കെയാണ്.
ദൈവമേ, എന്ത് തെറ്റാണ് ഇവര്‍ ചെയ്തത്?

https://www.facebook.com/Malayalivartha
























