ലോക്‌സഭ ഇലക്ഷന്‍ ഇടതുപക്ഷത്തിന് കീറാമുട്ടിയാകുന്നു... ഭക്തരെ പിണക്കിയതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് സൂചന; നേട്ടം കൊയ്യാനുറച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും രംഗത്തെത്തുമ്പോള്‍ രംഗം കൊഴുപ്പിച്ച് കുഞ്ഞാലിക്കുട്ടിയും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും മാണിയും; ഇടതുപക്ഷവുമായി ഇടഞ്ഞ എന്‍എസ്എസിനെ പിടിക്കാന്‍ മലക്കംമറിഞ്ഞു കോണ്‍ഗ്രസും ബിജെപിയും

ശബരിമല വിഷയം കലങ്ങി മറിയുകയാണ്. പ്രശ്‌നത്തില്‍ വിശ്വാസികളെ പിന്തുണച്ച് വാവര് സ്വാമിയുടെ മതസൗഹാര്‍ദം ഓര്‍മ്മിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും രംഗത്തെത്തിയതോടെ നിറം മാറി. ഒപ്പം എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും എത്തിയതോടെ ഇടതുപക്ഷം നന്നേ വിയര്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും മാണിയും ശക്തമായ പിന്തുണയാണ് ശബരിമലയ്ക്ക് നല്‍കുന്നത്. ഇന്ന് അമ്പലമാണെങ്കില്‍ നാളെ പള്ളിയാകാമെന്നാണ് മുസ്ലീം ക്രിസ്ത്യന്‍ സഹോദരന്‍മാരും വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അത് പറയുകയും ചെയ്യുന്നുണ്ട്.
അതേസമയം ഇടതുസര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്.എസിനെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നീക്കമാരംഭിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ചങ്ങനാശേരി, പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. ആദ്യം ശ്രീധരന്‍ പിള്ളയാണു പെരുന്നയിലെത്തിയത്. അദ്ദേഹം മടങ്ങിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയുമെത്തി.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി തുടരണമെന്നു വാദിക്കുന്ന എന്‍.എസ്.എസ്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കോടതി വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും സുകുമാരന്‍ നായര്‍ ഇന്നലെ വ്യക്തമാക്കി. ഇതിനു പിന്നാലെയാണു ശ്രീധരന്‍ പിള്ളയും ഉമ്മന്‍ ചാണ്ടിയും പെരുന്നയിലെത്തിയത്. കോടതി വിധിയെ തുടക്കത്തില്‍ ആര്‍.എസ്.എസും ചില കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിരുന്നു.
വിശ്വാസികളുടെ വികാരം തിരിച്ചറിഞ്ഞ് ഇരുകൂട്ടരും പിന്നീടു മലക്കംമറിഞ്ഞു. ഇതിനോടകം വിധിക്കെതിരേ എന്‍.എസ്.എസ്. രംഗത്തുവന്നിരുന്നു. കരയോഗങ്ങള്‍ മുഖേന അറിയിപ്പു ലഭിച്ചതോടെ വലിയൊരു വിഭാഗം സമുദായാംഗങ്ങള്‍ വിധിക്കെതിരായ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഇതോടെയാണു ബി.ജെ.പിയും കോണ്‍ഗ്രസും കോടതിവിധിയെ തള്ളിപ്പറഞ്ഞത്. വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിലും എന്‍.എസ്.എസിന്റെ പിന്തുണയാണു പരിപാടി വിജയിപ്പിച്ചതെന്നു കോണ്‍ഗ്രസും ബി.ജെ.പിയും വിലയിരുത്തുന്നു. ഹിന്ദുസ്ത്രീകളില്‍ ബഹുഭൂരിപക്ഷവും കോടതി വിധിക്കെതിരാണെന്നതും പ്രതിപക്ഷത്തെ ജാഗരൂകരാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പന്തളത്തു നടന്ന നാമജപഘോഷയാത്ര ജനബാഹുല്യംകൊണ്ട് രാഷ്ട്രീയനേതൃത്വങ്ങളെ അമ്പരപ്പിച്ചു. എന്നാല്‍, ശബരിമലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന അവകാശവാദവുമായി സ്ത്രീപിന്തുണ ആര്‍ജിക്കുകയാണു സി.പി.എമ്മിന്റെ മറുതന്ത്രം. ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേസിന്റെ തുടക്കം മുതല്‍ കക്ഷിചേര്‍ന്ന എന്‍.എസ്.എസ്. പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും വ്യക്തമാക്കി.
വിധി നടപ്പാക്കുമെന്നതു സര്‍ക്കാരിന്റെ നയമായിരിക്കാം. എന്നാല്‍, ശബരിമലയിലുള്‍പ്പെടെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്നു പ്രതിജ്ഞചെയ്ത് അധികാരമേറിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപ്പോലെ ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരം തീരുമാനത്തിലെത്താന്‍ കഴിയുമെന്നു മനസിലാകുന്നില്ല. വിശ്വാസികളുടെ കാണിക്കപ്പണം കൊണ്ടാണു ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതില്‍ സര്‍ക്കാരിന്റെ പങ്ക് എന്തുണ്ടെന്നു വിശ്വാസികള്‍ക്കറിയാം.
വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവുമാണു സംസ്ഥാന സര്‍ക്കാരിന്. അത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. അതിനാല്‍ വിശ്വാസികള്‍, വിശ്വാസസംരക്ഷണത്തിന് ആവശ്യമായതൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മതേതരസങ്കല്‍പ്പങ്ങളും ഈശ്വരവിശ്വാസവും രാജ്യത്തു നിലനില്‍ക്കണമെന്ന് എന്‍.എസ്.എസ്. ആഗ്രഹിക്കുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ പ്രശ്‌നം കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുകയാണു വേണ്ടതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























