ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി റദ്ദാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി പന്തളംകൊട്ടാരവും തന്ത്രി കുടുംബവും ; സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാൻ തീരുമാനം

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി റദ്ദാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് പന്തളംകൊട്ടാരവും, തന്ത്രി കുടുംബവും. ഈ സാഹചര്യത്തില്‍ സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ് പന്തളം കൊട്ടാരം. കൊട്ടാരത്തിന്റ പ്രതിനിധി ശശികുമാരവര്‍മയാണ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് റദ്ദുചെയ്യണമെന്നും. വിധിയോടെ താന്ത്രിക കര്‍മങ്ങളില്‍ മുടക്കം വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അശുദ്ധി എന്ന പദം ഇല്ലാതായതോടെ ശുദ്ധികര്‍മം നടത്താനുള്ള സാധ്യതയും നഷ്ടമായെന്നും. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെന്നും തന്ത്രി, കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു. വിതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള കൊട്ടാരത്തിലെത്തി രാജകുടുംബവുമായി ചര്‍ച്ച നടത്തി.
ശബരിമല സ്ത്രീപ്രവേശനവിധിക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കും. കോടതിവിധിമൂലം വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജെല്ലിക്കെട്ട് മാതൃകയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്ന് എന്‍എസ്എസ് പ്രതികരിച്ചു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. ക്ഷേത്രങ്ങളുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ദേവസ്വംബോര്‍ഡിന് ഇത്തരത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേസില്‍ ആദ്യംമുതല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പുനപരിശോധനാ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 2016ല്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അട്ടിമറിച്ചതാണ് പുതിയ വിധിക്ക് കാരണമായത്.
കേസില്‍ കക്ഷിചേര്‍ന്നിട്ടില്ലാത്തതിനാല്‍ പുനപരിശോധനാഹര്‍ജി നല്‍കില്ല. മറ്റ് നടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടേയും അംഗങ്ങളുടേയും യോഗത്തിലായിരുന്നു തീരുമാനം. സ്ത്രീപ്രവേശത്തില്‍ വിധി നടപ്പാക്കാനാവില്ലെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് യോഗം ചേര്‍ന്ന് പൊതുനിലപാട് പ്രഖ്യാപിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പമാണ് ലീഗ്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതികാണിക്കരുതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























