കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുന്‍ വൈരാഗ്യം... വേദനയിൽ പിടയുമൊഴും ഉള്ളിൽ ഉരുക്കിയെടുത്ത വർഷങ്ങൾ നീണ്ട കൊടുംപക... ക്രൂരമായ കൊലപാതകം പ്ലാൻ ചെയ്‌തെങ്കിലും ആളുകൾ ഓടികൂടിയതോടെ സംഭവം പൊളിഞ്ഞു... വാഹനം ഇടിപ്പിച്ച് അയല്‍വാസിയെ കൊലപ്പെടുത്തിയ പ്രതിയെ റിമാന്റ്‌ചെയ്തു

അയല്‍വാസിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചീനക്കുഴി അബ്‌ദുള്‍ ഖാദര്‍(42) പോലീസ് പിടിയില്‍. ആസിഫ് എന്ന അയല്‍വാസിയെ വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച അപകടം നടന്നു ഒളിവില്‍ പോയ അബ്ദുല്‍ഖാദറിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്.
പ്രതിയുടെ ബന്ധുവീടുകളിലും, ഗൂഡല്ലൂരിലുള്ള റിസോട്ടിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. ബുധനാഴ്ച്ചയോടെ പ്രതി അന്വേഷണസംഘത്തിന്റെ വലയിലായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഉണ്ടെന്നുള്ള വിവരം കിട്ടുകയും, പാലക്കാടു നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സി സ്റ്റാൻഡ് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം പ്രതിയുടെ അയല്‍വാസിയായ മുഹമ്മദ് കുട്ടി പ്രതിയായ ഒരു കേസില്‍ ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതുമായി ബന്ധപ്പെട്ട് 2018 ജനുവരി മാസത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഹമ്മദ് കുട്ടിയുടെ മകന്‍ മുബഷീര്‍ പട്ടിക കൊണ്ട് അബ്ദുള്‍ ഖാദറിന്റെ കൈ അടിച്ച് ഒടിച്ചതിന് വാഴക്കാട് സ്‌റ്റേഷനില്‍ കേസ് നിലവില്‍ ഉണ്ട്.
ഈ സംഭവത്തില്‍ മുബഷീര്‍ പൊലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് രക്ഷപ്പെട്ട് അഞ്ച് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ മരണപ്പെട്ട ആസിഫ് ഓടിച്ച ബൈക്കിന്റെ പിറകില്‍ മുബഷീര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതു കണ്ട ഖാദര്‍ കാറുമായി ബൈക്കിനെ പിന്തുടര്‍ന്ന് വാഴക്കാട് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു നിന്നു. സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇടിച്ച കാറില്‍ നിന്നും ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്.
വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടാനായിരുന്നു പ്ലാന്‍ എങ്കിലും വാഹനം ഇടിച്ച ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയതിനെ തുടര്‍ന്ന് പ്രതി പെട്ടന്ന് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച കാര്‍ കാദറിന്റെ സ്വന്തമല്ലെന്നും അറിയുന്നു. തന്റെ കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുന്‍ വൈരാഗ്യമാണ് ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ: എം.മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്.ഐ വിജയരാജന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, അബ്‌ദുള്‍ അസീസ്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്, പി.സഞ്‌ജീവ്, മുഹമ്മദ് സലിം എന്നിവരെ കൂടാതെ എ.എസ്.ഐ അയ്യപ്പന്‍, എ.എസ്.ഐ സുബ്രഹ്‌മണ്യന്‍, സി.പി.ഒ മാരായ രതീഷ്, ശ്രീജിത്ത്, അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























