കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് .... അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന്

കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇനി മന്ത്രിമാർക്ക് ആഴ്ചയിലൊരിക്കല്‍ കണ്ണൂരിൽ പറന്നിറങ്ങാം. അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്.
ഇതോടെ ലോകമെങ്ങുമുള്ള മലയാളികളുടെ കാത്തിരിപ്പ് സഫലമാകുകയാണ്. വിമാനത്താവളത്തിലെ റണ്‍വേയുടെ ദൈര്‍ഘ്യം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കി ഉയര്‍ത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞ ദിവസമാണ് അന്തിമ അനുമതി ലഭിച്ചത്.
പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഏറോഡ്രാം ലൈസന്‍സ് അനുവദിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചത്. റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡി.വി.ഒ.ആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് ലൈസന്‍സ് ലഭിച്ചത്.
വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളില്‍ നിന്നു വ്യത്യസ്തമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. ന്യൂഡല്‍ഹിയിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയേഴ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സും തിരുവനന്തപുരത്തെ സെന്‍ട്രല്‍ എന്‍വയണ്‍മെന്റല്‍ സയന്‍സ് സ്റ്റഡീസും ചേര്‍ന്നാണ് പരിസ്ഥിതി സര്‍വേ നടത്തിയത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.
ചരിത്രനാള്‍ വഴി
1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപം കൊണ്ടു. എങ്കിലും ഈ പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഏറെ പുരോഗമിച്ചില്ല.
പിന്നീട് 2005വരെ എല്‍ഡിഎഫ്‌യുഡിഎഫ് ഭരണകാലയളവില്‍ കാര്യമായ പുരോഗതി പ്രാപിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തതായിരുന്നു കാരണം.
2005 ഏപ്രില്‍ 29ന് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്ത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.
2006ല്‍ വി.എസ്.ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനു കിന്‍ഫ്രയെ ഏര്‍പ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
2008 ഫെബ്രവരി: എയര്‍പോര്‍ട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
2008 ജൂലൈ: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയര്‍മാനായി കിയാല്‍(KIAL) എന്നൊരു കമ്പനിയും രൂപീകരിച്ചു.
2009 ഡിസംബര്‍: മുഖ്യമന്ത്രി ചെയര്‍മാനായി കിയാല്‍(കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന െ്രെപവറ്റ് കമ്പനി രൂപീകരിച്ചു.
2010 ഫെബ്രുവരി 27: പൊതുമേഖലാസ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ച് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍ വന്നു.
2010 ആഗസ്ത്: കിയാലിനെ പൊതുമേഖല കമ്പനിയായി പരിവര്‍ത്തിപ്പിച്ചു.
2010 ഡിസംബര്‍ 17: വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സംബന്ധിച്ചു.
2012 ഡിസംബര്‍ 6: കിയാല്‍ പ്രൊജക്ട് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി
2012 ഏപ്രില്‍ നാല്: എയര്‍പോര്‍ട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാന്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി രൂപീകരിച്ചു
2013 ജുലൈ: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു
2013 ആഗസ്ത് 20: വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
2014 ഫെബ്രുവരി 2: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
2014 ജൂലൈ 5: ടെര്‍മിനല്‍ ബില്‍ഡിങിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
2014 ആഗസ്ത് 25: ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെക്‌നിക്കല്‍ ബില്‍ഡിങ്, ഇആന്റ്എം ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികള്‍ 498.70 കോടി രൂപയ്ക്ക് ലാര്‍സണ്‍ ആന്റ് ട്രൂബ്രോ കമ്പനി ടെന്‍ഡര്‍ ലഭിച്ചു.
2016 ജനുവരി 30: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിന്റെ മുന്നോടിയായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്താന്‍ തീരുമാനിച്ചു.
2016 ഫെബ്രുവരി 29 ന് ആദ്യ പരീക്ഷണ പറക്കല്‍ നടത്തി.
ഈ വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്നതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാറും.
https://www.facebook.com/Malayalivartha


























