പതിനെട്ടാം പടിയിലും സന്നിധാനത്തും യുവതികളായ പൊലീസുകാരെ നിയോഗിക്കേണ്ടെന്ന നിലപാട് ഡി.ജി.പി തള്ളി, അന്യസംസ്ഥാനത്ത് നിന്ന് വനിതാ പൊലീസ് സുരക്ഷയ്‌ക്കെത്തുന്നു, ഭക്തരുടെ വികാരം മാനിക്കാതെ പിണറായി സര്‍ക്കാര്‍ മുന്നോട്ട്...

ഹൈന്ദവരെയും ക്രൈസ്തവസഭകളെയും ഒരേ തോണിയില്‍ കൊണ്ടുപൊക്കൊണ്ടിരുന്ന പിണറായി സര്‍ക്കാര്‍ പുലിവാലില്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ ജാതിമത ഭേദമന്യേ പ്രതിഷേധം ശക്തമാകുന്നു. അതിന് പിന്നാലെ സന്നിധാനത്തും പതിനെട്ടാംപടിയിലും വനിതാ പൊലീസിനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവ കൂടി വന്നതോടെ പ്രതിഷേധം ആളിക്കത്തുന്നു. അഞ്ഞൂറോളം പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് അന്‍പത് വയസ് കഴിഞ്ഞവരെ വേണോ എന്ന കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ ഭക്തിവേറേ, ഡ്യൂട്ടി വേറേ എന്നാണ് ഡി.ഡി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കിലും ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
യുവതി പ്രവേശനം സംബന്ധിച്ച് സി.പി.എമ്മില്‍ ഭിന്നാഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയേയും പി.ബി നിലപാടിനെയും ഭയന്നാണ് പലനേതാക്കളും മൗനം പാലിക്കുന്നത്. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും തന്റെ കുടുംബത്തിലുള്ളവരാരും ശബരിമലയ്ക്ക് പോകില്ലെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസിഡന്റിന് ശക്തമായ താക്കീത് നല്‍കി. അതോടെ പ്രസിഡന്റ്് മലക്കംമറിഞ്ഞു. പന്തളം കൊട്ടാരത്തിലെത്തിയ പ്രസിഡന്റിനെതിരെ ഭക്തര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്.
സര്‍ക്കാറിന്റെയും ദേവസ്വത്തിന്റെയും നിലപാട് നിരാശാജനകമാണെന്ന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തുറന്നടിച്ചു. റിവ്യൂ ഹര്‍ജിക്ക് ഒരുങ്ങുകയാണ് എന്‍.എസ്.എസും മറ്റ് ഹൈന്ദവ സംഘടനകളും. മുസ്്‌ലിംലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതിനെല്ലാം പുറമേ സി.പി.എമ്മിലെ ഹൈന്ദവര്‍ക്കിടയില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നത്. പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ക്ക് പോലും വിധി നടപ്പാക്കുന്നതിനോട് യോജിപ്പില്ല. ഇതെല്ലാം അവഗണിച്ചാണ് അന്യസംസ്ഥാനത്ത് നിന്ന് കൂടി വനിതാ പൊലീസിനെ എത്തിച്ച് സുരക്ഷശക്തമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വിഷയത്തില്‍ അനുകൂലനിലപാട് സ്വീകരിച്ചിരുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭക്തരുടെ രോഷം കണ്ട് നിലപാട് മയപ്പെടുത്തി. കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങി. ആദ്യം വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിലപാട് മാറ്റി. വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും ഭക്തര്‍ക്കൊപ്പം ചേര്‍ന്നു. അതേസമയം വിധി തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നാണ് ജന്‍മഭൂമി മുന്‍ എഡിറ്റര്‍ കെ.വി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ബി.ജെ.പി നിലപാടിനെതിരെ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍ ജന്‍മഭൂമിയില്‍ ലേഖനം എഴുതിയിരുന്നു.
https://www.facebook.com/Malayalivartha
























