മൂവാറ്റുപുഴ പ്ലൈവുഡ്ഡ് ഫാക്ടറിയിൽ തൊഴിൽ തർക്കം; ക്വട്ടേഷൻ ഏറ്റെടുത്തെത്തിയ ഇരുപതംഗ സംഘം പോലീസ് പിടിയിൽ

മൂവാറ്റുപുഴയില്‍ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ്ഡ് കമ്പനികളിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ഈ സംഘം ഇവിടെ എത്തിയത്.
വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങി മാരകായുധങ്ങളും പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അംഗങ്ങളാണിവരെന്ന് മൂവാറ്റുപുഴ സി. ഐ. സി ജയകുമാർ പറഞ്ഞു.
മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ ധാരാളം പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തടി വിൽപ്പനയിലെ കമ്മീഷനുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതികളും പീഡനക്കേസിലെ പ്രതികളും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.
അറസ്റ്റിലായ പ്രതികളെ മൂവാറ്റുപുഴ സബ്ബ് ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇവർക്ക് ക്വട്ടേഷൻ നൽകിയത് അങ്കമാലി, പെരുമ്പാവൂർ മേഖലയിലുള്ളവരായിരിക്കുമെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha
























