സർക്കാരിന് ഇനിയൊന്നും ചെയ്യാനില്ല... പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്നും കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സർക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
തന്ത്രി കുടുംബം സർക്കാറുമായുള്ള ചർച്ചയിൽ നിന്ന് പിൻമാറിയ കാര്യം അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. സർക്കാരിനൊഴികെ മറ്റാർക്കും പുന:പരിശോധനാ ഹർജി നൽകാം. അതിന്മേൽ സുപ്രീം കോടതിയുടെ മറ്റൊരു വിധി ഉണ്ടായാൽ അത് സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അഭിപ്രായ സമന്വയത്തിനായി കമീഷനെ നിയമിക്കണമെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ വാദം തള്ളിയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ നിന്നും വിധിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതി ഭരണഘടനാബെഞ്ച് തിരുത്തിയത്. സർക്കാരിന് ഇനി അതിൽ ഒന്നും ചെയ്യാനില്ല. വിഷയത്തെ കുറിച്ച് വിശദമായി പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി തള്ളിയാണ് വിധി പുറപ്പെടുവിച്ചത്. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്. വിശ്വാസികളുടെ ഇപ്പോഴത്തെ പ്രതിഷേധവും തെറ്റിദ്ധാരണയുടെ പേരിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഈ തെറ്റിദ്ധാരണ മാറും. തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും കടകംപള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha





















