മഴ കെട്ടടങ്ങിയതോടെ ജലനിരപ്പ് കുറയുന്നു; ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു; ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നു അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തുറന്ന ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നത്.
അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോൾ 2987.50 അടിയായിരുന്നു ജലനിരപ്പ്. 50000 ലിറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കിയത്. അതേസമയം, അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നു അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു.
മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്നാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള തമിഴ്നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്
കനത്ത മഴയെത്തുടർന്ന് ഈ വർഷം ഓഗസ്റ്റ് ഒൻപതിന് തുറന്ന ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ സെപ്റ്റംബർ ഏഴിനാണ് അടച്ചത്. ഒരുഘട്ടത്തിൽ അഞ്ച് ഷട്ടറുകളും തുറന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ഇതേതുടർന്ന് പെരിയാറിൽ വൻതോതിൽ ജലനിരപ്പ് ഉയരുകയും ചാലക്കുടി ഉൾപ്പടെയുള്ള പട്ടണങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയുണ്ടായത്.
https://www.facebook.com/Malayalivartha





















