താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയത് കാമുകനുമായി ഒത്തുചേരാനാകാത്ത വിരഹത്തിൻ പകമൂത്ത്; കൊലയ്ക്ക് ശേഷം കടൽ കടന്ന കാമുകൻ ഷാര്‍ജയില്‍ എത്തിയതായി പോലീസ്....

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി ബഷീർ ഷാര്‍ജയില്‍ എത്തിയതായി പോലീസ്. ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതായും പോലീസിന് വിവരം കിട്ടി. കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാര്‍ത്ഥി സുഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം കുറ്റകൃത്യത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നിഗമനം. കാമുകിയെ കാണാന്‍ വന്നതാണെന്നാണ് തന്നോട് അറിയിച്ചതെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മംഗളുരുവില്‍ വിമാനം ഇറങ്ങിയ ബഷീര്‍ കാസര്‍കോട്ടു നിന്നാണ് അയല്‍വാസിയായ സൂഫിയാനെ കൂടെ കൂട്ടിയത്. ബഷീറിന്റെ നിര്‍ദേശപ്രകാരമാണ് സൂഫിയാന്‍ കാര്‍ ഒളിപ്പിച്ചത്. സൗജത്തിനെയും സൂഫിയാനെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.
കൃത്യത്തിന് പിന്നാലെ ഗള്‍ഫിലെത്തിയ ബഷീര്‍ ഇതുവരെ തൊഴിലിടത്ത് എത്തിയിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് വിവരം. എന്നാല്‍ അവിടെ ഇരുന്നു കൊണ്ട് ഇയാള്‍ ബന്ധുക്കളുമായി ബന്ധപ്പെടുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. സൂഫിയാനെയും കൂട്ടി ബഷീര്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(38)നെയാണ് തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ സൗജത്ത് സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജിത്തുമായി പ്രണയത്തില്‍ ആയിരുന്ന ബഷീര്‍ സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊലനടത്തുകയായിരുന്നു. കാമുകന്‍ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. ഗള്‍ഫില്‍ നിന്നാണ് സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊല നടത്താന്‍ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറില്‍ മംഗലാപുരത്ത് എത്തി വിമാനമാര്‍ഗം കാമുകന്‍ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്പോഴാണ് സുഹൃത്തിനെ പൊലീസ് പിടികൂടുന്നത്.
സൗജത്ത് പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെ:
ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും കാമുകനോടൊപ്പം ജീവിക്കുന്നതിനും വേണ്ടിയാണ് കൃത്യം നടത്തിയത്. ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്‌സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.
സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന്‍ ആയുധവുമായി കോര്‍ട്ടേഴ്‌സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില്‍ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.
താനൂര്‍ അഞ്ചുടിയിലെ തറവാട് വീട്ടില്‍ കഴിഞ്ഞിരുന്ന സവാദും കുടുംബവും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഇവിടെ നിന്നും മാറി തെയ്യാലയിലെ വാടക കോര്‍ട്ടേഴ്‌സിലേക്കു മാറുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് തെയ്യാല സ്വദേശിയായ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടാകുന്നത്. ഇവരുടെ ബന്ധം അതിരുവിട്ടപ്പോള്‍ സവാദ് ഇല്ലാത്ത സമയങ്ങളില്‍ കാമുകന്‍ കോര്‍ട്ടേഴ്‌സില്‍ എത്തുക പതിവാക്കി. നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ വെച്ച് ഒരു ദിവസം പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്നും കാമുകനുമായി ബന്ധമുണ്ടാകില്ലെന്നും സൗജത്ത് ഇവിടെ വച്ച് പറഞ്ഞു. ഏറ്റെടുക്കാനും ഒരുമിച്ച് ജീവിക്കാനും സവാദും തയ്യാറായി. ഇതോടെ പൊലീസ് മധ്യസ്ഥതയില്‍ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത് ജീവിച്ചു വരികയായിരുന്നു. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിച്ച് വിട്ടുവീഴ്ച്ചയോടെയുള്ള ജീവിതമായിരുന്നു സവാദിന്റെത്. എന്നാല്‍ സൗജത്ത് വീണ്ടും കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ രണ്ട് പേരും സ്ഥിരമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഒടുവില്‍ കാമുകനുമൊത്ത് ഭര്‍ത്താവിനെ വകവരുത്തി. രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ഇവര്‍ക്ക്.
https://www.facebook.com/Malayalivartha






















