പ്രളയകാലത്ത് കേരളത്തിലുണ്ടായ മതേതര ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി, സര്‍ക്കാര്‍ ഉത്തരവോ, നല്‍കിയ കേസോ, നിയമനിര്‍മാണമോ അല്ല ശബരിമല യുവതി പ്രവേശനത്തിലേക്ക് നയിച്ചത്, ഒരു വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രളയകാലത്ത് കേരളം കണ്ട മതേതര ഐക്യം തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഒത്തൊരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. കേരളത്തിന്റേത് മതേതര മനസാണ്. സര്‍ക്കാര്‍ ഉത്തരവോ, നല്‍കിയ കേസോ, നിയമനിര്‍മാണമോ അല്ല ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിയിലേക്ക് നയിച്ചത്. 1991ലെ ഹൈക്കോടതി വിധിക്കെതിരെ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ യുവതികള്‍ പ്രാര്‍ത്ഥന നടത്തുന്നെന്നും വി.ഐ.പികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക ദര്‍ശനം നടത്താന്‍ അനുമതി നല്‍കുന്നെന്ന് മഹേന്ദ്രന്‍ എന്നയാളാണ് ഹൈക്കോടതി ജഡ്ജിക്ക് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജന്‍മിത്ത കാലത്തെ ആചാരക്രമങ്ങള്‍ നശിപ്പിച്ചാണ് ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും മുന്നേറ്റമുണ്ടാക്കിയത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു സാമൂഹ്യവിപ്ലവം സൃഷ്ടിച്ചു. സവര്‍ണര്‍ക്ക് മാത്രം റോഡിലൂടെ നടക്കാവുന്ന കാലത്ത് അയ്യന്‍കാളി വില്ലുവണ്ടി യാത്ര നടത്തി. ഇതൊക്കെ നവോത്ഥാന പ്രസ്ഥാനത്തെ ജനാധിപത്യവുമായി ബന്ധപ്പെടുത്തി. സമൂഹത്തെ നവീകരിക്കുന്നതിന് യോഗക്ഷേമസഭ ഉള്‍പ്പെടെ രംഗത്തെത്തിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
നാട്ടുരാജ്യങ്ങളിലെ ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന തീരുമാനം ദേശീയപ്രസ്ഥാനങ്ങള്‍ മാറ്റി. അങ്ങനെയാണ് വൈക്കം സത്യാഗ്രഹം ഉണ്ടായി. മന്നത്ത് പത്ഭനാഭന്‍ ഉള്‍പ്പെടെ അതിന് നേതൃത്വം നല്‍കി. അന്ന് നിലനിന്ന ആചാരങ്ങള്‍ക്കെതിരെ സമരം നടത്തി മന്നത്ത് പത്മനാഭന്‍ സാമൂഹ്യപരിഷ്‌ക്കരണ രംഗത്ത് സുപ്രധാനമായ പങ്ക് വഹിച്ചു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ മനുഷ്യത്വപരമായി അദ്ദേഹം പോരാടി. അത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. സമുദായിക പരിഷ്‌ക്കരണം മാത്രമല്ല മനുഷ്യരുടെ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha






















