ആരോഗ്യവകുപ്പ് ജീവനക്കാരികൾ മല കയറുന്നു; പോലീസ് നിയന്ത്രണം ഏറ്റെടുത്തു

ആരോഗ്യ വകുപ്പ് ജീവനക്കാരികളും, വനിതാ പോലീസും മലകയറുന്നു. മൂന്ന് യുവതികള്‍ സന്നിധാനത്തില്‍ രാത്രിയിലെത്തിയെന്ന വാര്‍ത്ത പരന്നുവെങ്കിലും തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കൂടുതല്‍ യുവതികള്‍ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്താന്‍ യാത്രയാരംഭിച്ചു. ഇന്നലെ വെളുപ്പിന് മിന്നല്‍പിണര്‍ പോലെയായിരുന്നു പോലീസ് നീക്കം. സമരപ്പന്തല്‍ പൊളിച്ച് പാഞ്ഞെടുത്ത പോലീസ് ഭക്തരെ ചിതറിച്ചു. പകച്ചു പോയ പ്രതിഷേധക്കാര്‍ ഒത്തു കൂടുന്നതിനുമുമ്പേ പോലീസ് നിയന്ത്രെണമേറ്റെടുത്തു. ഇന്നലെ രാത്രിമുതല്‍ വലിയ സംഘര്‍ഷമാണ് നടന്നു വന്നത്.
സമന്വയത്തിന്റെ പാതയില്‍ നിന്നുമാറി തീവ്രനടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത് പ്രക്ഷോഭകരെ ചൊടിപ്പിച്ചു. സംഘര്‍ഷത്തിനപ്പുറം കലാപത്തിലേക്ക് കടക്കരുതെന്ന് പ്രതിഷേധക്കാര്‍ ഏറെ ശ്രദ്ധിച്ചു. പ്രതിഷേധക്കാര്‍ ഏകോപനമില്ലാതെ ഇപ്പോള്‍ പലതരത്തിലുള്ള ആലോചനാ യോഗങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു. വീണ്ടും ശക്തമായ പ്രതിഷേധത്തിനൊരുങ്ങാനാണ് ഭൂരിപക്ഷാംഗങ്ങളും ശ്രമിക്കുന്നത്. ഇതിനിടയില്‍ കലാപത്തിനൊരുങ്ങി ചില ശിവസേന പ്രവര്‍ത്തകര്‍ എത്തിയതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മല കയറുന്ന അയ്യപ്പന്മാര്‍ യുവതികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയാല്‍ പോലീസിന് നിയന്ത്രിക്കാനാകില്ല. അതാണിപ്പോള്‍ പോലീസിനെ കുഴയ്ക്കുന്നത്. ഇതിനിടയില്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റിഷന്‍ നല്‍കില്ലെന്നു ഉറപ്പിച്ചു പറയുന്നു.
ശബരിമലയിൽ യുവതീപ്രവേശനം വലിയൊരു തർക്ക വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ വനിതാ പോലീസുകാരെയും ആരോഗ്യ പ്രവർത്തകരായ യുവതികളെയും മലയ്ക്ക് കയറ്റി സർക്കാർ കോടതി വിധി നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുകയാണ്. ശബരിമല യാത്രയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിന് വേണ്ടിയാണ് എല്ലാ പ്രാവശ്യവുംആരോഗ്യ പ്രവർത്തകർ എത്തുന്നത്. ഹൈക്കോടതി വിധി മാനിച്ച് ഇതുവരെ ഒരു വനിതാ ആരോഗ്യ പ്രവർത്തകരെയും കയറ്റിയിരുന്നില്ല എന്നാൽ സുപ്രീം കോടതി വിധിവന്നതോടെ സർക്കാർ ഉറച്ച തീരുമാനമെടുത്തു. ഒപ്പം സർക്കാരിന് പിന്തുണയുമായി പല യുവതികളും മല കയറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരിലൂടെ വനിതകളെ ഒരിക്കലും സർക്കാർ കയറ്റുമെന്ന് കരുതിയിരുന്നില്ല.
എന്നാൽ രഹസ്യ നീക്കത്തിലൂടെ വനിതാ ആരോഗ്യ പ്രവർത്തകരെ കയറ്റിയിരിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള വനിതകളെ തടഞ്ഞാൽ ഒരു ആരോഗ്യപ്രവർത്തകരും ശബരിമലയിൽ പോകാതെയാകും. ഇത് മല കയറുന്ന അയ്യപ്പഭക്തരുടെ യാതനകൾക്ക് ആക്കം കൂട്ടും. മല കയറ്റം പ്രായംചെന്ന പല അയ്യപ്പ ഭക്തന്മാർക്കും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ വരുത്താറുണ്ട്. ഈ സമയത്ത് ആരോഗ്യ പ്രവർത്തകർ ഇല്ലാതിരുന്നാൽ ജീവഹാനി വരെ സംഭവിക്കും. അതുകൊണ്ടുതന്നെ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം ആവശ്യമാണ്.
അതേ സമയം ശബരിമലയിൽ യുവതികൾ പ്രവേശിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനു തെളിവായ ശബരിമലയിൽ കയറിയ രണ്ട് വനിതാ ഡോക്റ്റർമാർ പറയുന്നത് അവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ കാണിച്ചതിന് ശേഷമാണ്ഇവരെ കടത്തിവിട്ടതെന്നായിരുന്നു.
https://www.facebook.com/Malayalivartha

























