എല്ലാം ഭദ്രം ; ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല; ശബരിമലയിലേക്ക് യുവതികളെ സ്വാഗതം ചെയ്ത് ഐജി മനോജ് അബ്രഹാം

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും. നാട്ടിലെ നിയമം നടപ്പാക്കിയിരിക്കുമെന്നും ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.
ഇന്നലെയും ഇന്നുമായി റോഡിൽ തടസ്സമുണ്ടാക്കി ഭക്തരെ തടഞ്ഞ സംഭവത്തിൽ മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പേരെ കസ്റ്റഡിയിൽ എടുത്തു. ശബരിമലയുടെ പ്രദേശത്ത് ഒരുതരത്തിലുള്ള സമരവും അനുവദിക്കില്ല. ഇന്നലെ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല. ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് വിന്യാസം പൂർണമായും ഇന്നാണു നടപ്പാക്കിയത്. ഇത്രയും ആളുകൾ ഇന്നലെ വരുമെന്നുള്ള ധാരണ ഉണ്ടായിരുന്നില്ല. പിന്നീടു പ്രതിഷേധക്കാരുടെ എണ്ണത്തിന് അനുസരിച്ച് പൊലീസിനെ വിന്യസിച്ചു. ശബരിമല അയ്യപ്പ ഭക്തരുടെ പൂർണസൂരക്ഷ പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ആർക്കും ധൈര്യമായി കടന്നുവരാം ഐ ജി വ്യക്തമാക്കി.
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ആരും തടയില്ലെന്നും തടഞ്ഞാൽ അത് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഡി.ജി.പി പറഞ്ഞു.
തുലാമാസ പൂജകൾക്കായി നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ ശബരിമലയിൽ ദർശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലിൽ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കിയത്. പന്തൽ പൊളിക്കുന്നത് തടയാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തുടർന്ന് സമരക്കാർ ചിതറിയോടി.
https://www.facebook.com/Malayalivartha

























