ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം; ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു; പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറ്

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തിവീശി. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി.
ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. ഫ്ലെക്സ് ബോർഡുകൾ വലിച്ചുകീറി. സ്ത്രീ പ്രവേശനം തടയുന്ന ബോർഡുകൾ പുനഃസ്ഥാപിച്ചു. രണ്ടു ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങൾ തല്ലിത്തകർത്തു. മൂന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം.
ബസുകളില്‍ നിന്ന് യുവതികളേയും വനിതാ പോലീസ് ഉദ്യോഗസ്ഥരേയും സമരക്കാര്‍ ഇറക്കി വിടുന്നുണ്ടായിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പോലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം പടരുകയാണ്. തുടര്‍ന്ന് ഇവിടേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് നടപടി തുടരുകയാണ്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ജനങ്ങള്‍ പിരിഞ്ഞ് പോയെങ്കിലും വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരം വ്യാപക ആക്രമണമാണ് നടക്കുന്നത്. നിരവധി ചാനലുകളുടെ ക്യാമറകളും വാഹനങ്ങളും സമരക്കാര്‍ അടിച്ച് തകര്‍ത്തു. ഷീറ്റു കെട്ടി മറച്ച് കടന്നു പോകുകയാരുന്ന ട്രാക്ടറില്‍ യുവതികളെ ഒളിച്ചു കടത്തുകയാണെന്ന സംശയത്തില്‍ തടഞ്ഞു പരിശോധിച്ചു. ഇതില്‍ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ ചാനലിന്റെ ക്യാമറാമാനെ സമരക്കാര്‍ അക്രമിച്ചു.
രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവര്‍ക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടര്‍ന്നാണ് സമരം അക്രമാസക്തമായത്. അതേസമയം തങ്ങളുടെ പ്രവർത്തകർ അല്ല മറ്റേതോ പ്രവർത്തകർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്നാണ് ഹിന്ദു ഐക്ക മുന്നണിയുടെ നിലപാട്. എഡിജിപി അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























