ശബരിമലയിൽ സംഘർഷങ്ങൾ അതിരുവിടുന്നു; പമ്പയിലും നിലയ്ക്കലിലും കമാന്‍ഡോകളെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ

യുവതി പ്രവേശനത്തിന് സുപ്രീംകോടതി വിധി അനുകൂലമായെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ അരങ്ങേറുകയാണ്. നിലയ്ക്കലും പമ്പയിലുമായി രാവിലെ മുതൽ സ്ത്രീകൾ വഴി തടയലും പരിശോധനയുമായി മുന്നിട്ടിറങ്ങിയിട്ടിരിയ്ക്കുകയാണ്.നിരവധിയിടങ്ങളിൽ സംഘർഷങ്ങൾ അരങ്ങേറിയതോടെ കമൻഡോകളെ നിയോഗിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
പമ്പയിലും നിലയ്ക്കലിലും കമാന്‍ഡോകളെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ക്രമസമാധാനം നിയന്ത്രിക്കുന്നതിനാണ് കമാന്‍ഡോകളെ നിയോഗിക്കുന്നത്.
കൂടാതെ രണ്ട് എസ്പിമാരേയും നാല് ഡിവൈഎസ്പിമാരേയും നിയോഗിക്കും. നിലവില്‍ 100 വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അനില്‍കാന്ത്, റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
അതേസമയം ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നു രാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിയമവാഴ്ചയും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാന്‍ കൂടുതല്‍ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha























