ശബരിമലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താൻ കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിൽ

ശബരിമലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തി.സുപ്രീംകോടതി വിധി വന്‍ പ്രതിഷേധത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങിയ സാഹചര്യത്തില്‍ കേരളസര്‍ക്കാര്‍ നിലപാടുകളെ കുറിച്ച് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനാണ് ഇന്റലിജന്‍സ് സംഘം എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ച ഉണ്ടായാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നത സംഘം ശബരിമലയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇന്ന് വ്യാപക അക്രമങ്ങള്‍ ഉണ്ടായ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നും വീഡിയോ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ദേശീയ മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് ശബരിമല വിഷയം ദേശീയ തലത്തില്‍ തന്നെ അതീവ ഗൗരവമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയിലാണ് പ്രതിഷേധക്കാര്‍. ഇതിന്, വലിയ വിഭാഗം വിശ്വാസികളുടെയും പിന്തുണയുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്. ശബരിമലയിലേയ്ക്ക് കൂടുതല്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ 700 പൊലീസുകാരാണ് ഇവിടെയുള്ളത്. ഇതിനു പുറമെ 300 പേരെ കൂടി സ്ഥലത്ത് വിന്യസിക്കാനാണ് ശ്രമം. സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























