യുവതി പ്രവേശനത്തിൽ രണ്ടാംദിവസവും പൊലീസിന് ഗുരുതര വീഴ്ച്ച; സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളിലും ‘സേവ് ശബരിമല’ സമരക്കാർ എത്തിയിട്ടും തടഞ്ഞില്ല; ദർശനത്തിനെത്തിയ സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും സമരക്കാർ കൈയേറ്റം ചെയ്തിട്ടും വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും കാര്യങ്ങൾ മികച്ച നിലയിൽ കൈകാര്യം ചെയ്യുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

യുവതിപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പയിലും നിലയ്ക്കലിലും ഇന്നലെ അക്ഷരാർത്ഥത്തിൽ അരങ്ങേറിയത് തെരുവ് യുദ്ദം തന്നെയാണ്. മല ചവിട്ടാനെത്തിയ സ്ത്രീകളെ അയ്യപ്പഭക്തർ തടയുകയും തിരികെ പറഞ്ഞയക്കുകയുമുണ്ടായി. ഇന്നലെ മലചവിട്ടാനെത്തിയ ആന്ധ്രാ സ്വദേശിനിയും ആലപ്പുഴ സ്വദേശി ലിബിയും തിരികെ മടങ്ങിയത് ശരിയായ പോലീസ് സംരക്ഷണം ലഭ്യമാകാത്തതിനാലാണ്.
അതേസമയം ശബരിമലയിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ രണ്ടാംദിവസവും പൊലീസിന് ഗുരുതര വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിട്ടുപോലും പമ്പയിലും നിലക്കലിലും ശബരിപാതകളിലും സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, സമരം കൊടുംവനത്തിൽ ആയതിനാൽ കാര്യങ്ങൾ കൈവിട്ടുപോകരുതെന്ന നിലപാടിലായിരുന്നു പൊലീസെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അതേസമയം, സ്ത്രീകൾ മലചവിട്ടാനെത്തുമെന്നും ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്നതുമടക്കം മുൻകൂട്ടി അറിഞ്ഞിട്ടും പമ്പയിലേക്കും നിലക്കലിലേക്കും സമരക്കാരെ വൻതോതിൽ കടത്തിവിട്ടത് വീഴ്ചയായെന്നാണ് വിലയിരുത്തൽ. പ്രതിഷേധം ശക്തമാവുമെന്നും മാധ്യമങ്ങൾക്കുനേരെ വ്യാപക അക്രമത്തിന് സാധ്യത ഉണ്ടെന്നും ജില്ല-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളിലും ‘സേവ് ശബരിമല’ സമരക്കാർ എത്തിയിട്ടും തടഞ്ഞില്ല. മുൻകരുതലെന്ന നിലയിൽ അവരെ എരുമേലിയിലും വടശ്ശേരിക്കരയിലും തടയാമായിരുന്നു. സമരക്കാരെയും തീർഥാടകരെയും തിരിച്ചറിയാൻ കഴിയാതെപോയെന്ന വിശദീകരണം അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ദർശനത്തിനെത്തിയ സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും സമരക്കാർ കൈയേറ്റം ചെയ്തിട്ടും വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും കാര്യങ്ങൾ മികച്ച നിലയിൽ കൈകാര്യം ചെയ്യുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിലുണ്ട്. ഇൗ നിലയിൽ മുന്നോട്ടുപോയാൽ നവംബറിൽ ആരംഭിക്കുന്ന മണ്ഡല മഹോത്സവത്തിന് നടതുറക്കുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് ചോദിക്കുന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
വിഷയം സർക്കാറും ഗൗരവമായി കാണുന്നുണ്ട്. മലചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരി മാധവിക്കും കുടുംബത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടതും അവർക്ക് കണ്ണീരോടെ മടങ്ങേണ്ടിവന്നതും കോടതി ഉത്തരവിന്റെ ലംഘനവും പൊലീസിന്റെ വീഴ്ചയുമാണെന്ന് റിപ്പോർട്ടിലുണ്ട്. ആദ്യം സുരക്ഷനല്കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയത് എന്തിനായിരുെന്നന്നും റിപ്പോർട്ട് ചോദിക്കുന്നു. ആദ്യദിനം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സേനക്ക് ചില പ്രശ്നങ്ങൾ ഉണ്ടായെന്ന് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























