യുവതിപ്രവേശനത്തിൽ സുപ്രീംകോടതി വിധിയെ കാറ്റിൽപറത്തി അയ്യപ്പഭക്തരുടെ അതിക്രമം; ഇന്ത്യൻ പാർലമെന്റിനെ വിറപ്പിച്ച മാധ്യമ പ്രവർത്തക സുഹാസിനി കേരളത്തിലെ ജോലി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി

സുഹാസിനിയുടെ പടിയിറക്കം വലിയ ആഹ്ലാദ പ്രകടനത്തോടെയാണ് പ്രതിഷേധക്കാർ പങ്കുവയ്ക്കുന്നത്. കാരണം മലകയറാൻ എത്തിയത് ഇന്ത്യൻ പാർലമെന്റിനെതന്നെ വിറപ്പിച്ച ഒരു മാധിയമ പ്രവർത്തകയായിരുന്നു. ജീവൻ പണയം വെച്ചുമുള്ള സുഹാസിനിയുടെ ഈ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനോടുള്ള ത്വരയായിരുന്നു സുഹാസിനിയെ പ്രശസ്തയാക്കിയത്. ഇന്ത്യൻ മാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും ഒരു ദശാബ്ദത്തിലേറെയായി അന്വേഷണാത്മക പത്ര പ്രവർത്തകയായി ജോലി ചെയ്തുവരുകയായിരുന്നു സുഹാസിനി. പക്ഷേ പാർലമെന്റിനെതന്നെ വിറപ്പിച്ച ഈ മാധ്യമ പ്രവർത്തകയ്ക്ക് കേരളത്തിലെ ജോലി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
ഇന്ത്യ കണ്ട ഏറ്റവും നല്ല മാധ്യമ പ്രവർത്തകരിൽ ഒരാളാണ് സുഹാസിനി രാജ് എന്ന ലഖ്നൗ കാരി. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പ്രശസ്ത. സുഹാസിനി നടത്തിയ അത്തരം അന്വേഷണാത്മക റിപ്പോർട്ടുകളാണ് ഇന്ത്യൻ മാധ്യമ പ്രവർത്തക എന്ന ലേബലിൽ നിന്നും സുഹാസിനിയെ അന്താരാഷ്ട്ര മാധ്യമ പ്രവർത്തക എന്ന നിലയിൽ വളരാൻ സഹായിച്ചത്. അതും ലോകം എമ്പാടും അറിയപ്പെടുന്ന ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖിക എന്ന നിലയിൽ വരെ എത്തിച്ചത്.
എന്നാൽ ശബരിമല സന്നിധാനത്ത് എത്താനുള്ള സുഹാസിനിയുടെ നീക്കം മാത്രം പാളിപ്പോവുകയായിരുന്നു. 2014ൽ ന്യൂയോർക്ക് ടൈംസിന്റെ ഇന്ത്യൻ ലേഖികയായി ജോലിയിൽ പ്രവേശിച്ച സുഹാസിനി നിരവധി ഇന്ത്യൻ മാധ്യമങ്ങളിലും മികച്ച മാധ്യമ പ്രവർത്തക എന്ന നിലയിൽ പേരെടുത്തിരുന്നു. ഒരു ദശാബ്ദമായി അന്വേഷണാത്മക പത്ര പ്രവർത്തക എന്ന നിലയിൽ പേരെടുത്ത സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റിൽ ജോലി ചെയ്തിരുന്നു. 2005 ൽ ആജ് തക്കിൽ സംപ്രേഷണം ചെയ്ത ഓപ്പറേഷൻ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്നാണ്. നിലവിൽ ഡൽഹിയിലെ ന്യൂയോർക്ക് ടൈംസിന്റെ തെക്കേ ഏഷ്യാ ബ്യൂറോയിൽ പ്രവർത്തിക്കുന്നു.
2005 ഡിസംബർ 23നായിരുന്നു വിവാദമായ ഓപ്പറേഷൻ ദുര്യോധനയിലൂടെ പാർലമെന്റ് അംഗങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നത്. ചോദ്യം ചോദിക്കാൻ കോബ്രാ പോസ്റ്റ് അംഗങ്ങളിൽ നിന്നും കോഴ വാങ്ങിയ 11 എംപിമാരെ പാർലമെന്റ് പുറത്താക്കുകയായിരുന്നു. ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി.'ഓപ്പറേഷൻ ദുര്യോധന' എന്ന പേരിൽ കോബ്ര പോസ്റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാർ കുരുങ്ങിയത്. പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.
ഉത്തരേന്ത്യൻ ചെറുകിട ഉത്പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽ നിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പു രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു.
എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥ പുറത്തുകൊണ്ടുവന്നു ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണിന്റെയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും കസേര തെറിപ്പിച്ച അനിരുദ്ധ ബഹാലിനൊപ്പം കോബ്ര പോസ്റ്റ് ഒരുക്കിയ'ഓപ്പറേഷൻ ദുര്യോധന'യിൽ സുഹാസിനി രാജായിരുന്നു പ്രധാന പങ്കുവഹിച്ചത്.
എന്നാൽ ജോലിയുടെ ഭാഗമായി കേരളത്തിലെത്തിയ സുഹാസിനിക്ക് പക്ഷേ അത് പൂർത്തിയാക്കാതെ പാതിവഴിയിൽ തന്നെ മടങ്ങേണ്ടി വന്നു. കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി എത്തിയ പ്രതിഷേധക്കാർക്ക് മുന്നിൽ സുഹാസിനിക്ക് തോൽക്കേണ്ടിവന്നു. സന്നിധാനത്ത് എത്താൻ കിലോമീറ്ററുകൾ മാത്രം ബാക്കി നിൽക്കേ മരക്കൂട്ടത്തിനടുത്ത് യാത്ര അവസാനിപ്പിച്ച് സുഹസിനിക്ക് മടങ്ങേണ്ടി വരികയായിരുന്നു. അത്രയ്ക്ക് മേലായിരുന്നു സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ച സുഹാസിനിക്ക് നേരെ ഉണ്ടായ പ്രതിഷേധം. പ്രതിഷേധക്കാരും അയ്യപ്പ ഭക്തരും ഇവരെ തടയുകയായിരുന്നു. ഒടുവിൽ സുഹാസിനിയുടെ സഹപ്രവർത്തകനും വിദേശിയുമായ കാൾഷ്വാസ് തിരിച്ചിറങ്ങാമെന്ന് സുഹാസിനിയോട് പറയുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ സംരക്ഷണത്തിൽ മലയിറക്കം.
https://www.facebook.com/Malayalivartha























