കടക്കുപുറത്തെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പുറത്ത് കടക്കാത്ത മാധ്യമ പ്രവർത്തകരെ ശബരിമലയിൽ നിന്ന് എന്തിന് മലയിറക്കി? പവിത്രമായ പുണ്യഭൂമി കുരുതിക്കളമാക്കാനുള്ള സർക്കാരിന്റെ ശ്രമമാണോ ഇത്? ഫേസ്ബുക്ക് ലൈവിൽ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

ശബരിമല തുലാമാസ പൂജകൾക്ക് ശേഷം ശബരിമല ഇന്ന് അടയ്ക്കാനിരിക്കെ യുവതീപ്രവേശനം സാധ്യമാകുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് കേരളം . ഏതു വിധേയനെയും യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ, തലയ്ക്കൽകൊണ്ടു കലം ഉടയ്ക്കരുതെന്നാണ് ബിജെപി ഹിന്ദു നേതാക്കളുടെ ആഹ്വാനം. ഇതിനിടയ്ക്കാണ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശബരിമല സന്നിധാനത്ത് ആചാര ലംഘനം നടത്താനുള്ള ആസൂത്രിതമായ നീക്കം സർക്കാർ നടത്തുകയാണെന്നുള്ളതിന്റെ പ്രത്യക്ഷമായ തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വളരെ വലിയ ഒരു ഗൂഡാലോചന ഈ കാര്യത്തിൽ നടക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെ എല്ലാം മലയിറക്കി. ഭക്തർ നാമം ജപിച്ചുകൊണ്ടിരിക്കുവാനാണ് തീരുമാനം.
കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പുറത്ത് കടക്കാത്ത മാധ്യമ പ്രവർത്തകർ ശബരിമലയിൽ നിന്ന് പോയി എന്നുള്ളത് അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തിനാണ് അവർ ശബരിമല സന്നിധാനം വിട്ടുപോയത്? ആരുടെ ഭീഷണിയായാണ് അവർക്ക് നേരിടേണ്ടി വന്നത്? സർക്കാർ എന്ത് പറഞ്ഞാണ് അവരെ പിന്തിരിപ്പിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് ബോധ്യമാകുന്നില്ല.
ശബരിമല സന്നിധാനം പവിത്രമായ ഈ പുണ്യഭൂമി കുരുതിക്കളമാക്കാനുള്ള സർക്കാരിന്റെ ശ്രമമാണോയെന്ന് ഞങ്ങൾക്ക് സംശയമുണ്ട്. സർക്കാർ കൈവിട്ട കളിയാണ് കളിക്കുന്നത്. അറ്റകൈപ്രയോഗമാണ് നടത്തുന്നത്. സർക്കാർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന് മാത്രമേ ഇത് സംബന്ധിച്ച് പറയാനുള്ളു എന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ കെ സുരേന്ദ്രൻ ആരോപിക്കുന്നത്.
ഈ രാത്രിയും അടുത്ത പകലും കേരളത്തിലെ ഹിന്ദുസമൂഹത്തിനെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്. ഇവിടെ നമുക്ക് തോറ്റുകൊടുക്കാനാവില്ല. അടുത്ത തലമുറകൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സമരമാണിതെന്ന് മറ്റൊരു പോസ്റ്റിലൂടെയും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























