ശബരിമല ദർശനത്തിന് അനുമതി തേടി മറ്റൊരു യുവതികൂടി ; സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിന്ദു പോലീസിനെ സമീപിച്ചു

ശബരിമല ദർശനത്തിന് അനുമതി തേടി മറ്റൊരു യുവതികൂടി. കോട്ടയം കറുകച്ചാൽ സ്വദേശി ബിന്ദുവാണ് പോലീസിനെ സമീപിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി പോലീസിനെ സമീപിക്കുകയായിരുന്നു.
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെയാണ് ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തിയത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്കാണ് അടക്കുക. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.
കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനത്തിനായെത്തിയ നാലു യുവതികൾക്കും സന്നിധാനത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ആന്ധ്രയിൽനിന്നുള്ള 40 അംഗ സംഘത്തിനൊപ്പമെത്തിയ യുവതികൾക്കാണു പ്രവേശനം നിഷേധിച്ചത്.
ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
അതേസമയം പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























