ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട് ; ദേവി ഇറങ്ങിയോടിയില്ല ; വെളിപ്പെടുത്തലുമായി ഗൗരിയമ്മ

ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ടെന്നും അതുകൊണ്ട് ദേവി ഇറങ്ങിയോടിയൊന്നുമില്ലെന്നും വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്ന് ഗൗരിയമ്മ വ്യക്തമാക്കി . ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. 'മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്ബലത്തില്‍ പോയ ഞാന്‍ ആര്‍ത്തവദിവസമായിരുന്നതിനാല്‍ അവരെ കാത്ത് വെളിയില്‍ നിന്നു. ആദ്യം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങിയെത്താഞ്ഞതിനാല്‍ ഞാന്‍ അമ്ബലത്തിനുള്ളില്‍ കയറി. അമ്ബലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി ഇറങ്ങി ഓടിയൊന്നുമില്ല', എന്ന് ഗൗരിയമ്മ പറഞ്ഞു.
ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കരുത്, ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുതെന്നും ഗൗരിയമ്മ പറയുന്നു. ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
https://www.facebook.com/Malayalivartha
























