ജേക്കബ് തോമസിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോള്‍ കേരളം അന്ധാളിക്കുന്നു; ഇന്‍കം ടാക്‌സ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ അമ്പതേക്കര്‍ ഭൂമിയും, കേരളത്തിലെ വീടുകളുമുള്‍പ്പെടെയുള്ളവയില്‍ അറ്റാച്‌മെന്റ് നോട്ടീസ് പതിക്കുമ്പോള്‍ നിയമപാലകന്‍ തന്നെ കുരുക്കിലാകുന്ന അപൂര്‍വ കാഴ്ച

ഇത് വിധിവൈപരീത്യം. ജേക്കബ് തോമസിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോള്‍ കേരളം അന്ധാളിക്കുന്നു. ഇന്നലെകളില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയിലും, സാമൂഹിക ന•യ്ക്കുവേണ്ടി പോരാടുന്നവനായും സമൂഹത്തില്‍ നിറഞ്ഞാടിയ ജേക്കബ് തോമസ് ഒടുവില്‍ അഴിമതിയുടെ, ബിനാമി ഇടപാടുകളുടെ കുരുക്കില്‍ പെട്ടുകിടക്കുന്ന കാഴ്ച.
തമിഴ്‌നാട് വിരുദനഗറിലുള്ള 50.33 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങിയത് ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്. 2001 ല്‍ വാങ്ങിയ ഭൂമി ജേക്കബ് തോമസിന്റെ ബിനാമി സമ്പാദ്യമാണ് എന്ന നിഗമനത്തിലാണ് നടപടി. ഭൂമി വാങ്ങിയത് തന്റെ പേരിലാണ് എന്ന് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയില്‍ ജേക്കബ് തോമസ് സമ്മതിക്കുന്നുമുണ്ട്.
വിരുദനഗറിലെ ഭൂമി ഇടപാട്, വിവാദങ്ങള്‍ കുറച്ചൊന്നുമല്ല ക്ഷണിച്ചുവരുത്തിയത്. ഗൂഡല്ലൂരില്‍ വനഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ ജേക്കബ് തോമസിന് നേര്‍ക്കുണ്ടായ ആരോപണങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. എറണാകുളം ടൗണില്‍ കോടികള്‍ വിലയുള്ള ഭൂമിയിടപാടും ഇത്തരത്തില്‍ വിവാദം പുകയുന്നതായിരുന്നു. തന്റെ സര്‍വീസ് ജീവിതത്തില്‍ പലപ്പോഴായി എതിരുനില്‍ക്കുകയോ, ഫയലുകളില്‍ അനേ്വഷണം രേഖപ്പെടുത്തുകയോ ചെയ്ത ഉമ്മന്‍ചാണ്ടിയോടും, കെ. ബാബുവിനോടും, കെ.എം. മാണിയോടും, ടോം ജേക്കബിനോടും, കെ.എം. എബ്രഹാമിനോടുമൊക്കെ വ്യക്തിപരമായ വൈരാഗ്യം വച്ചുപുലര്‍ത്തി ഏതു സ്ഥാനത്തിരിക്കുമ്പോഴും അഴിമതിയോട് സന്ധിയില്ലാ സമരം ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കി.
രമേശ് ചെന്നിത്തലയോടുള്ള സൗഹൃദം ജേക്കബ് തോമസിനെ വിജിലന്‍സിലെ മുഖ്യസ്ഥാനത്തെത്തിച്ചു. മനോഹരമായി കരുക്കള്‍ നീക്കി കെ.എം. മാണിയെ തളച്ചു. എസ്.പി. സുകേശന്‍ എന്ന തന്റെ വിശ്വസ്തനെ ഉപയോഗിച്ച് തെളിവുണ്ടാക്കി. കരുത്തനെന്ന് സ്വയം സ്ഥാപിച്ചുറപ്പിക്കാന്‍ പലപ്പോഴും അദ്ദേഹത്തിനു കഴിഞ്ഞപ്പോള്‍ മാധ്യമ പിന്തുണയുമേറി. പത്രക്കാര്‍ക്ക് പോലീസിലെയും സര്‍ക്കാരിലെയും സ്‌കൂപ്പുകള്‍ക്കുള്ള മുഖ്യ സ്രോതസ്സായി നിലകൊണ്ടു ജേക്കബ് തോമസ്.
ഒടുവില്‍ എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ ഇമേജിന്റെ ചില്ലുകൊട്ടാരത്തില്‍ പത്രക്കാര്‍ പ്രതിഷ്ഠിച്ചിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സിന്റെ ഡയറക്ടറാക്കി പിണറായി വിജയന്‍ കളി തുടങ്ങി. വരം കൊടുത്ത ബ്രഹ്മാവിനെ തളയ്ക്കുന്ന ഭസ്മാസുരനായി ജേക്കബ് തോമസ് മാറുകയായിരുന്നു. പിണറായി ചാര്‍ത്തിക്കൊടുത്ത സ്വതന്ത്ര വിജിലന്‍സ് ഡയറക്ടര്‍ എന്ന ലേബലില്‍ ആദ്യം കെ. ബാബുവിനെ എറിഞ്ഞു വീഴ്ത്തി. ബാര്‍കോഴയില്‍ കുരുങ്ങിയ ബാബുവിനെ തകര്‍ത്ത് തരിപ്പണമാക്കി, എല്ലുവരെ വലിച്ചൂരി. അഴിമതിക്കാരനെന്ന് മുദ്രകുത്തി വീട്ടിലും ബന്ധുവീടുകളിലുമൊക്കെ റെയ്ഡ്. ബിനാമികളെന്നു പറഞ്ഞ് രണ്ട് പേരെ പൊക്കി. ഒടുവില്‍ ബിനാമി ഇടപാടുകള്‍ തെളിയിക്കാനോ, അഴിമതിപ്പണം കണ്ടെത്തുവാനോ കഴിയാതെ കുരുങ്ങി. തൊട്ടുപിറകെ മാണിയെക്കുരുക്കാനായി ശ്രമം. അവിടെ പിണറായി തടയിട്ടു. കൂട്ടിലടച്ച തത്തയുടെ കഥപറഞ്ഞ് പിണറായിയെ കൊത്തി. ഫേസ്ബുക്കില്‍ പിണറായിക്കിട്ടുള്ള പാരകവിതകളും, പാഠങ്ങളുമായിരുന്നു പിന്നീട്. കസേര പോകുന്നതിനു മുന്‍പ് ടോം ജോസിനെയും, കെ.എം. എബ്രഹാമിനെയും അനേ്വഷണമെന്ന പേരില്‍ പരമാവധി നാറ്റിച്ചു. കെ.എം. എബ്രഹാമിന്റെ ഫ്‌ളാറ്റുവരെ പോലീസുകാരെ വിട്ട് ടേപ്പു പിടിച്ചളന്ന് കലിതീര്‍ത്തു.
ഇ.പി. ജയരാജെനതിരെയുള്ള വിജിലന്‍സ് കേസില്‍ ആവശ്യമില്ലാത്ത പബ്‌ളിസിറ്റിക്കു ശ്രമിച്ചത് പാരയായി. ജയരാജനുവേണ്ടി പിണറായി, ജേക്കബ് തോമസിനോട് അനുനയത്തിലെത്തുമെന്ന് കരുതിയത് തെറ്റി. മുഖ്യമന്ത്രി ഒടുവില്‍ പറഞ്ഞു. കടക്കുപുറത്ത്. പിന്നെയും മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും, മുഖ്യനെയും വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയല്ലല്ലോ പിണറായി. ഒതുക്കി കൊട്ടയിലാക്കി.
ഇതിനിടയിലാണ് ആരോപണങ്ങളും ആക്ഷേങ്ങളും പതഞ്ഞുപൊങ്ങിയത്. ഇന്നലെവരെ കൊണ്ടുനടന്ന മാധ്യമങ്ങളും തനിനിറം പുറത്തായപ്പോള്‍ ജേക്കബ് തോമസിനെ വലിച്ചെറിഞ്ഞു.
ഇത് വിധിവൈപരീത്യം. ജേക്കബ് തോമസിനു നേര്‍ക്ക് വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ജഡ്ജിമാരോടുവരെ പകയോടെ നീങ്ങി. സെന്‍ട്രല്‍ വിജിലന്‍സിനു കത്തെഴുതി. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ് തടിയൂരി.
സ്വന്തം കുടുംബത്തിനെവരെ സംരക്ഷിക്കാന്‍ കഴിയാത്തവനെന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം.
ഒടുവില്‍ ഇന്‍കം ടാക്‌സ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ അമ്പതേക്കര്‍ ഭൂമിയും, കേരളത്തിലെ വീടുകളുമുള്‍പ്പെടെയുള്ളവയില്‍ അറ്റാച്‌മെന്റ് നോട്ടീസ് പതിക്കുമ്പോള്‍ നിയമപാലകന്‍ തന്നെ കുരുക്കിലാകുന്ന അപൂര്‍വ കാഴ്ച.
https://www.facebook.com/Malayalivartha























