സാലറി ചലഞ്ച്;ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീൽ നൽകി

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജീവനക്കാരെ സാലറി ചലഞ്ചിനായി നിര്‍ബന്ധിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്.
ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹര്‍ജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന സാലറി ചലഞ്ച് ഉത്തരവിലെ വിസമ്മതപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി ശമ്പള പിരിവ് നടത്തുന്നത് കൊള്ളകൊള്ളയാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഉത്തരവിറക്കി നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുംപോലെയല്ല ശമ്പളം പിടിക്കേണ്ടതെന്നായിരുന്നു നിരീക്ഷണം.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ. ഇതിനെ ചോദ്യംചെയ്താണ് അപ്പീല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ എ.ജി.യുടെ നിയമോപദേശവും ധനവകുപ്പ് തേടിയിരുന്നു.
https://www.facebook.com/Malayalivartha























