ശബരിമലയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഭക്തര്‍ തങ്ങരുതെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയുടെ 25, 26 സെക്ഷനുകളില്‍ പറയുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അഡ്വ.രാംകുമാര്‍, ശബരിമലയില്‍ അധികാരമില്ലെന്ന് പറയുന്ന തന്ത്രിയേയും പന്തളം കൊട്ടാരത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് ഭക്തരെ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആചാരലംഘനമാണെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.രാംകുമാര്‍. ഭക്തര്‍ക്ക് വിരിവയ്ക്കാനും പൂജകളിലെല്ലാം പങ്കെടുക്കാനും ഉള്ള അവകാശത്തിന്റെ ലംഘനമാണ്. സന്നിധാനത്തെ കാര്യങ്ങള്‍ ആത്യന്തികമായി തീരുമാനിക്കുന്നത് പൊലീസ് ആണെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. അത് അനുവദിക്കരുതെന്നും രാംകുമാര്‍ പറഞ്ഞു. ഇത് ആചാര ലംഘനം മാത്രമല്ല ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആചാരങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡാണെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ ഹിന്ദു റിലീജിയസ് ആക്ടിന്റെ 26ാം സെക്ഷനില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. സന്നിധാനത്ത് വിരിവെച്ച് ഒന്നിലധികം ദിവസം ഭജനമിരിക്കുന്ന ഭക്തരുണ്ട്. ഭരണഘടനയുടെ 25, 26 സെക്ഷനുകളില്‍ പറയുന്ന ആരാധനാ സ്വാതന്ത്ര്യം അനുസരിച്ചാണ് അത് ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്രയോ പേര്‍ ദിവസങ്ങളോളും വന്ന് ഭജനമിരിക്കുന്നു. അത് ആര്‍ക്കെങ്കിലും നിയന്ത്രിക്കാനാവുമോ? അതിന് സര്‍ക്കാരിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത നിലയിലുള്ള പ്രസംഗമാണ് അദ്ദേഹം പത്തനംതിട്ടയില്‍ നടത്തിയതെന്നും രാംകുമാര്‍ വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പന്തളം കൊട്ടാരവും താഴമണ്‍കുടുംബവും പോകാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത് കൊണ്ടാണല്ലോ ചര്‍ച്ചയ്ക്ക് വിളിച്ചത്. പോകാതിരുന്നത് അവഹേളനമായി മുഖ്യമന്ത്രിയുടെ മനസില്‍ കൊണ്ടു. അതിലുള്ള നീരസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് പോയിരുന്നെങ്കില്‍ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പറയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മുമ്പും പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ട്. മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണന്‍, എം.കെ പ്രേമചന്ദ്രന്‍, തിരുവമ്പാടി ബിഷപ്പ് എന്നിവര്‍ക്കെതിരെ നടത്തിയ പ്രയോഗങ്ങള്‍ കേരളം കേട്ടതാണ്.
പത്തനംതിട്ടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാണ് ജനമെത്തിയത്. എന്നാല്‍ വനിതാ എം.എല്‍.എമാരുടെ അടക്കം സാനിധ്യത്തില്‍ ഉപയോഗിക്കേണ്ട വാക്കുകളല്ല മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വീണത്. തന്ത്രിസ്ഥാനത്തിന് പരിമിതിയുള്ളത് കൊണ്ട് അവര്‍ക്ക് മറുപടി പറയാനുമാകില്ല. തന്ത്രികുടുംബത്തിനും പന്തളം കൊട്ടാരത്തിനും ശബരിമലയില്‍ യാതൊരു അവകാശവും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് അവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്? അതുകൊണ്ട് അവര്‍ക്ക് ശബരിമലയില്‍ അവകാശമുണ്ടെന്ന് വ്യക്തമാണ്. അത് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ആ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനാണ് ഉത്തരവാദിത്തം. എന്നാല്‍ ആചാരങ്ങളില്‍ തന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തം. ക്ഷേത്രം അടച്ച് പൂട്ടാന്‍ പാടില്ല എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. അക്കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. തീര്‍ത്ഥാടകര്‍ എപ്പോ കയറണം, എപ്പോള്‍ ആരാധന നടത്തണം എന്നൊക്കെ തീരുമാനിക്കുന്നത് തന്ത്രിയാണ്. ഇക്കാര്യവും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? അതിനാല്‍ തന്ത്രിയും പന്തളം കുടുംബവും കറിവേപ്പില എന്ന രീതിയില്‍ നടത്തിയ പ്രസംഗം ഭംഗികേടാണ്. അദ്ദേഹമതി തിരുത്തുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നെന്നും രാംകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























