തന്ത്രി കണ്ഠരര് രാജീവരെ നീക്കാൻ സർക്കാർ; കോടതിയലക്ഷ്യ നടപടി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിരത്തി രാജീവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സർക്കാരിന്റെ നീക്കങ്ങൾ

തന്ത്രി കണ്ഠരര് രാജീവരെ ശബരിമലയുടെ തന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ ശ്രമം തുടങ്ങി. കോടതിയലക്ഷ്യ നടപടി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിരത്തി രാജീവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സർക്കാരിന്റെ നീക്കങ്ങൾ. പന്തളം കൊട്ടാരത്തിന്റെ വാദത്തെ കോടതി മുഖന്തിരം നേരിടാനും സർക്കാർ നീക്കം തുടങ്ങി.
ഡോ. ടി. ഗീനാ കുമാരി, എ വി.വർഷ എന്നിവർ രാജീവർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനായി അവർ അറ്റോണി ജനറൽ കെ കെ വേണുഗോപിലിനെ സമീപിച്ചു. കെ.കെ. വേണുഗോപാൽ വിശ്വാസികളുടെ പക്ഷത്താണ് നിൽക്കുന്നത്. അഥവാ വേണുഗോപാൽ ഹർജികാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനാണ് നീക്കം.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് സുപ്രീം കോടതി നേരിട്ടാണ്. അറ്റോണി ജനറലിന്റെ അനുമതിയോടെ വേണം ഹർജി നൽകേണ്ടത്. തന്ത്രിക്ക് പുറമേ പന്തളം കൊട്ടാരത്തെയും നേരിടാനാണ് സർക്കാർ നീക്കം.മലയാളികളെ മുന്നിൽ നിർത്തി സർക്കാർ കേസ് നടത്തും. കൊട്ടാരം പറയുന്ന കവനന്റ് നിലവിലില്ലെന്നും വാദമുണ്ട്. പന്തളം കൊട്ടാരത്തിനും തന്ത്രിക്കും മുന്നിൽ തോൽക്കാൻ സർക്കാർ തയ്യാറല്ല.
അതിനിടെ താഴമൺ തന്ത്രി കുടുംബത്തിലുള്ള മൂപ്പിള തർക്കങ്ങൾ പരമാവധി മുതലെടുക്കാനും സർക്കാർ നീക്കം തുടങ്ങി. തന്ത്രി കണ്ഠരര് മോഹനര് ഇപ്പോഴും തന്ത്രി സ്ഥാനത്തില്ല. അദ്ദേഹം തന്ത്രിയാകാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്. . അദ്ദേഹത്തിന്റെ മകൻ മഹേഷ് മോഹനര് ആണ് തന്ത്രി സ്ഥാനത്തുള്ളത്. ഓരോ വർഷവും തന്ത്രിയുടെ കാര്യത്തിൽ ടേൺ ഉണ്ടാകും. അടുത്ത മലയാള വർഷത്തിൽ മഹേഷ് തന്ത്രി സ്ഥാനം ഏറ്റെടുക്കും. രാഹുൽ ഈശ്വർ അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ മകളുടെ മകനാണ്. രാഹുലിന്റെ കുടുംബവും മോഹനരുടെ കുടുംബവും തമ്മിൽ അഭിപ്രായഭിന്നത നിലവിലുണ്ട്. രാഹുൽ ഈശ്വറും മോഹനരും തമ്മിൽ സംസാരിക്കാറ് പോലുമില്ല. രാജിവരും മോഹനരും തമ്മിൽ നല്ല ബന്ധത്തിലല്ല. ഇത്തരം തർക്കങ്ങൾ സർക്കാർ മുതലാക്കും. ഒപ്പം നിൽക്കുമെങ്കിൽ മോഹനരെ സഹായിക്കുകയും ചെയ്യും.
തന്ത്രി കുടുംബത്തിലെ തർക്കം സർക്കാർ ബുദ്ധിപൂർവം മുതലെടുക്കാമെങ്കിൽ മോഹനര് സർക്കാരിനൊപ്പം നിൽക്കും. ഒരവസരത്തിന് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്.
അതിനിടെ ചരിത്രാന്വേഷകൻ പി കെ സജീവിന്റെ നീക്കങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും. മലയരയരുടെ അവകാശങ്ങൾ താഴമൺ കുടുംബം കവർന്നതായുള്ള ആരോപണത്തിനാണ് സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുന്നത് . ശബരിമല ക്ഷേത്രത്തെ ബ്രാഹമണ്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ഐക്യമലയരയസഭ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനക്ക് സർക്കാർ പിന്തുണയുണ്ട്. 1902 ൽ തന്ത്രി കുടുംബം കവർന്നെടുത്തതാണ് ക്ഷേത്രത്തിലെ അധികാരങ്ങളെന്നും സജീവ് ആരോപിക്കുന്നു.
ശബരിമലയിലെ വിഷയം അനാചാരങ്ങൾക്കെതിരായ സർക്കാർനീക്കമാണെന്ന് വരുത്തി തീർക്കാനാണ് നീക്കം ഇ. എം. എസ്. സർക്കാരിന്റെ ഭൂപരിഷ്കരണം പോലെ ശബരിമല വിഷയത്തെ അനാചാരങ്ങൾക്കെതിരായ ഇടത് യുദ്ധമാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടത് പോലെ തന്നെയും പിരിച്ചു വിട്ടാലും സാരമില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി നീക്കങ്ങൾ നടക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നത് ഒരു ചരിത്ര ദൗത്യമാണ്. അതിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. സർക്കാരിനോട് ഉരുക്കുമുഷടി കാണിച്ച തന്ത്രിക്കായിരിക്കും ആദ്യത്തെ മറുപടി സർക്കാരിൽ നിന്നും ലഭിക്കുക.
സുപ്രീംകോടതിയെ വെടക്കാക്കിയ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും സുപ്രീം കോടതിയുടെ തന്നെ കൈകളിൽ എറിഞ്ഞു കൊടുക്കാനാണ് സർക്കാരിന്റെ ശ്രമം. കോടതി വിധി നടപ്പാക്കിയാൽ ക്ഷേത്രം അടയ്ക്കുമെന്ന് പറയാൻ തന്ത്രിക്ക് അധികാരമില്ല. സർക്കാരിന്റെ സ്വത്തായ ക്ഷേത്രം അടയ്ക്കാൻ പറയാൻ പന്തളം കൊട്ടാരത്തിനും അധികാരമില്ല. സർക്കാർ സമർപ്പിക്കാൻ പോകുന്നു സ്ഥിര വിവരപട്ടികയിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടായിരിക്കും. തന്ത്രിയുടെ നിലപാട് തെറ്റാണെന്ന് പരമോന്നത കോടതി പറഞ്ഞാൽ അതോടെ തന്ത്രിയുടെ കഥ സർക്കാർ കഴിക്കും. ഒപ്പം കൊട്ടാരത്തിന്റെയും .
https://www.facebook.com/Malayalivartha























