സാലറി ചലഞ്ചിൽ നിന്ന് പിന്മാറാൻ അവസരമൊരുക്കി സർക്കാർ

സാലറി ചാലഞ്ചില്‍ നിന്നു ജീവനക്കാര്‍ക്കു പിന്‍മാറാന്‍ ഒടുവില്‍ സര്‍ക്കാര്‍ അവസരമാരുക്കി. ഇതിനുള്ള സൗകര്യം ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ ഇന്നലെ വൈകിട്ടോടെ ലഭ്യമാക്കി. ഒരു മാസത്തെ ശമ്പളം 10 തവണകളായി നല്‍കാന്‍ തീരുമാനിച്ചവര്‍ക്കു മാത്രമാണു പിന്മാറാന്‍ കഴിയുക. ഇവര്‍ നല്‍കിയ ആദ്യ ഗഡു തിരികെ ലഭിക്കില്ല. ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക തുടങ്ങിയവയില്‍ നിന്നു സംഭാവന നല്‍കിയവര്‍ക്കും ഇനി സാലറി ചാലഞ്ചില്‍ നിന്നു പിന്മാറാന്‍ കഴിയില്ല. ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒക്ടോബറിലെ ശമ്പളത്തില്‍ തന്നെ സാലറി ചാലഞ്ചില്‍ നിന്നു പിന്മാറുന്നുവെന്നു രേഖപ്പെടുത്തണമെന്നാണു ഡിഡിഒമാര്‍ക്കു നല്‍കിയ നിര്‍ദേശം. ഇതിനായി ജീവനക്കാരന്റെ പക്കല്‍ നിന്നു കത്തു വാങ്ങുകയും വേണം.
പിന്മാറുന്നവര്‍ക്കു വീണ്ടും സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ അവസരമില്ല. പുതുതായി ആരെങ്കിലും ചാലഞ്ചില്‍ പങ്കാളിയാകുന്നെങ്കില്‍ ശമ്പള ബില്‍ തയ്യാറാക്കും മുന്‍പ് ഡിഡിഒമാര്‍ക്കു സമ്മതപത്രം നല്‍കണം. ഇപ്പോള്‍ വിതരണം ചെയ്യുന്ന ശമ്പളത്തോടെ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാനാണു ധനവകുപ്പിന്റെ തീരുമാനം. എന്നാല്‍, സംസ്ഥാനത്തെ 30,000 ഡിഡിഒമാരില്‍ നല്ലൊരു പങ്കും ശമ്പള ബില്‍ തയ്യാറാക്കിക്കഴിഞ്ഞതിനാല്‍ അവസാന നിമിഷം നടപ്പാക്കിയ ഇളവു ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് ആരോപണമുണ്ട്. സമര്‍പ്പിച്ച ബില്ലുകള്‍ റദ്ദാക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി.
2 ലക്ഷം പേര്‍ക്കു ശമ്പളം കൈമാറി
സാലറി ചാലഞ്ച് സംബന്ധിച്ച ആശയക്കുഴപ്പം കാരണം ആദ്യ ദിവസം സംസ്ഥാന വ്യാപകമായി തടസ്സപ്പെട്ട ശമ്പള വിതരണം ഇന്നലെ സുഗമമായി. 2 ലക്ഷത്തോളം പേര്‍ക്കായി 500 കോടിയോളം രൂപ ഇന്നലെ വിതരണം ചെയ്തു. 18,000 ബില്ലുകളാണ് പാസ്സാക്കിയത്. 4000 ബില്ലുകള്‍ ബാക്കിയുണ്ട്. രാത്രി 9 വരെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിച്ചു.
ശമ്പള വിതരണം വേഗത്തിലാക്കാന്‍ ട്രഷറി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ട്രഷറികളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രഷറി, സ്പാര്‍ക് ജീവനക്കാര്‍ അടങ്ങുന്നതാണു ഡെസ്‌ക്. നിശ്ചിത ദിവസങ്ങള്‍ക്കകം തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നു ട്രഷറി ഡയറക്ടര്‍ ഉറപ്പു വരുത്തുമെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാലറി ചാലഞ്ച് ഉത്തരവില്‍ സുപ്രീം കോടതിയുടെ തീരുമാനം ഒക്ടോബര്‍ 29 നാണ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത് 31ന്. സാലറി ചാലഞ്ചിലെ പുതുക്കിയ നിര്‍ദേശങ്ങള്‍ അന്നുതന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























