കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥി രാഖി കൃഷ്ണ മാനസിക നില തകർന്ന് ജീവനൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്...

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകരുടെ മാനസിക പീഡനം സഹിയ്ക്കാനാകാതെ ട്രെനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണ ജീവനൊടുക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ സ്വകാര്യ മാധ്യമ ചാനൽ പുറത്തുവിട്ടു.
കോളേജില്‍ നിന്നും പ്രധാന ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാനസ്സിക നില തകര്‍ന്നാണ് രാഖി വെപ്രാളത്തിൽ പുറത്തേക്കിറങ്ങി ഓടുന്നതെന്ന് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ് . 11.45 ന് ശേഷമാണ് രാഖികൃഷ്ണ ഫാത്തിമാമാതാ നാഷണല്‍ കോളേജിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് അതിവേഗം പോകുന്നത്.
പരീക്ഷാഹാളില്‍ രാഖികൃഷ്ണ ക്രമകേട് കാട്ടിയെന്നാരോപിച്ച് ചുമതലയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ പിടികൂടി പരീക്ഷഎഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപാളിന്റെ മുറിയില്‍ ഇരുത്തുകയായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നാണ് രാഖികൃഷ്ണ 200 മീറ്ററോളം ദൂരം വരുന്ന പ്രധാന ഗേറ്റിലേക്ക് പോകുന്നത്. ഈ സമയമത്രയും രാഖി പുറത്തേയ്ക്ക് ഇറങ്ങിയോടുന്നത് കോളേജ് അധികൃതർ കണ്ടില്ല.
ഒരു പക്ഷെ രാഖിക്ക് വേണ്ട കരുതല്‍ നല്‍കിയിരുന്നെങ്കില്‍ രാഖിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ ചൂണ്ടികാട്ടിയിരുന്നു.കോളേജിന്റെ വരാന്തയില്‍ നിന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
അതേ സമയം രാഖികൃഷ്ണ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കോളേജിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രാഖിയുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ രാഖിയുടെ മരണത്തിന് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ആരോപണം ഉയർന്നു.
ബുധനാഴ്ച പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ഡ്യൂട്ടിയിലായിരുന്ന അദ്ധ്യാപിക രാഖികൃഷ്‌ണയെ പിടികൂടി സ്‌ക്വാഡിനെ ഏൽപ്പിക്കുകയായിരുന്നു. അദ്ധ്യാപികയും സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് രാഖിയുടെ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നതിന്റെ ഫോട്ടോ എടുക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി സഹപാഠികൾ പറഞ്ഞു. രാഖിയെ കടുത്ത മാനസിക സംഘർഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പറയുന്നു.
എന്നാൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസിൽ മറ്റ് വകുപ്പുകൾ ചേർക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചുരിദാറിൽ എഴുതിയിരുന്നത് അന്വേഷണസംഘം പരിശോധിച്ചു. രക്തക്കറ മൂലം വസ്ത്രത്തിലെ അക്ഷരങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്. കുറിപ്പിന്റെ ഫോട്ടോ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ട്. അന്ന് നടന്ന പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകരുമായി ചർച്ച ചെയ്‌തശേഷമേ കോപ്പിയടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha


























