പാർലമെന്റിനെ ഇളക്കി മറിക്കാൻ ശബരിമല വിഷയവുമായി ബിജെപി; ഭക്തരുടെ വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെഎംപി

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബരിമല വിഷയം അവതരിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, കെ.സുരേന്ദ്രനെതിരെയുള്ള കേസുകൾ പിൻവലിക്കുക, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എൻ രാധാക്യഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാണ്ഡെ.
ജനവികാരത്തിന് എതിരായി മാറിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയാണ് എല്ലാത്തിനും കാരണം. ഭക്തരുടെ വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാന സർക്കാർ എല്ലാവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിയ്ക്കണമെന്നും സരോജ് പാണ്ഡെ ആവശ്യപ്പെട്ടു.
ശബരിമല വിഷയം പാർലമെന്റിനെ ഇളക്കി മറിക്കാൻതന്നെയാണ് സാധ്യത. കേരളത്തുനിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ മാത്രമായിരിക്കും പാർലമെന്റിൽ പ്രതിരോധിക്കാൻ ഉണ്ടാവുക. ബഹുഭൂരിപക്ഷം കോൺഗ്രസും ബിജെപിയും ഒരുപോലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിക്കും. ഇത് മുന്നിൽ കണ്ടാണ് ബിജിപാധ്യക്ഷൻ അമിത്ഷാ നാല് എംപിമാരെ കേരളത്തിലേയ്ക്ക് അയച്ചത്.
ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാർ എംപി, നളിൻ കുമാർ കട്ടീൽ എംപി എന്നിവരാണ് സമിതി അംഗങ്ങൾ. പ്രക്ഷോഭത്തിനിടെ ഭക്തർക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവർത്തകർക്കു നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. സി.പി.എം നേതാക്കളുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
കേരളത്തിൽ പൊലീസ് രാജ് നടപ്പാക്കുകയാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് പോലും കുച്ചുവിലങ്ങിടുകയാണ്. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടമാണിത്. ബി.ജെ.പി സമരം നിറുത്തി എന്നത് കല്ലുവച്ച നുണയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. എം.പിമാരായ പ്രഹ്‌ളാദ് ജോഷി, നളിൻ കുമാർ കട്ടീൽ, റിച്ചാർഡ് ഹേ, ബി.ജെ.പി സംസ്ഥാന നേതാക്കളായ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, ജെ.ആർ പത്മകുമാർ, ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























