ബന്ധു നിയമന വിവാദത്തില്‍ ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; വിവാദങ്ങള്‍ അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം;ജലീൽ നിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ല

നിയമസഭയിൽ ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വിവാദങ്ങള്‍ അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും ജലീൽ നിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ബന്ധു നിയമന വിവാദം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജലീലിന്‍റെ ബന്ധു അദീബിനെ നിയമിച്ചതിൽ അപാകതയില്ല.
അഭിമുഖത്തിന് ക്ഷണിച്ച ആര്‍ക്കും നിശ്ചിത യോഗ്യതയില്ലായിരുന്നു. അതുകൊണ്ട് അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്ന അദീപ് എന്തുകൊണ്ട് പങ്കെടുത്തിട്ടില്ല എന്നന്വേഷിക്കുകയും അയാള്‍ക്ക് യോഗ്യതയുണ്ടായിരുന്നതിനാല്‍ അയാളെ നിയമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധു നിയമന വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോൾ അദീബ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപ്പേവുകയും ചെയ്തു. നിയമനം വഴി കോർപറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതാദ്യാമായാണ് മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തില്‍ മറുപടി നല്‍കുന്നത്.
മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്നും ലാഘവ ബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കെ. മുരളീധരൻ ആരോപിച്ചു. മന്ത്രി നേരിട്ട് ഇടപെട്ടത് കൊണ്ട് ഫയൽ ക്യാബിനറ്റിലേക്കയച്ചില്ല. ബന്ധുവിനെ നിയമിക്കാനാണ് ഇത്തരത്തിൽ യോഗ്യതയിൽ മാറ്റംവരുത്തിയത്. എം.ബി.എക്കാർക്ക് ഇത്ര ക്ഷാമമുള്ള നാടല്ല കേരളമെന്നും നടപടിക്കായി പ്രതിപക്ഷം ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.
യോഗ്യത മാറ്റുമ്പോൾ അക്കാര്യം മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടു വരണമെന്ന് വകുപ്പു സെക്രട്ടറി കുറിപ്പ് എഴുതിയിരുന്നു. എന്നാൽ, ഈ ആവശ്യം മന്ത്രി ജലീൽ തള്ളി. മുഖ്യമന്ത്രിയുടെ മുമ്പിൽ നേരിട്ടെത്തി യോഗ്യതാ മാറ്റത്തിന് അനുമതി വാങ്ങുകയായിരുന്നു മന്ത്രി. മന്ത്രി നടത്തിയ അഴിമതിയിൽ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു. ഇടത് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും മുരളീധരൻ ആരോപിച്ചു.
അതേസമയം, രാവിലെ ചോദ്യോത്തരവേളയിൽ മന്ത്രി ജലീലിനെ പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യങ്ങൾക്കുള്ള മറുപടികൾ കേൾക്കാതെ പ്രതിപക്ഷ എം.എൽ.എമാർ മുദ്രാവാക്യം വിളിച്ച് ബഹളം വെച്ചു.
തുടര്‍ച്ചയായി മൂന്ന് ദിവസം തടസപ്പെട്ട സാഹചര്യത്തില്‍ ഇന്ന് സഭാ നടപടിയുമായി സഹകരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം .
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന മുതല്‍ രാപ്പകല്‍ സമരവും തുടങ്ങും.
https://www.facebook.com/Malayalivartha


























