പഴുപ്പിച്ച് പഴുത്ത ഇലയാക്കി എന്നെ വീഴ്ത്താനുള്ള ശ്രമം തകൃതി... അതാരാണെന്ന് എനിക്കറിയാം ഇപ്പോൾ പറയാൻ സമയമായിട്ടില്ല; ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍

ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. താന്‍ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്‍റെ പാര്‍ട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്‍റെ സ്ഥാനം നഷ്ടപ്പെട്ടാല്‍ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍നിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍,. വീഴ്ത്താന്‍ ശ്രമിച്ചതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല- പത്മകുമാര്‍ പറഞ്ഞു. അതേസമയം ശബരിമല മണ്ഡല മകരവിളക്ക് ഉൽസവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തി മുന്നോട്ടു പോകുന്ന ദേവസ്വം ബോർഡിനെ തകർക്കാനുള്ള അജണ്ടയാണ് ഇത്തരം വാർത്തകൾക്ക് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കാരാണ് ഇത്തരം രാജി വാർത്തകൾ പടച്ചു വിടുന്നത്. കഴിഞ്ഞ വർഷം ചുമതലയേറ്റതു മുതൽ ഇന്നുവരെ കാര്യക്ഷമവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ചെയ്തു വരുന്നത്.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായി ഒരു പ്രവർത്തനവും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും പത്മകുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രളയാനന്തര പമ്പയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ബോർഡ് ഒറ്റകെട്ടായി മുന്നോട്ടു പോകുമ്പോൾ ഇത്തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന രാജിനുണയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പത്മകുമാർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























