ശബരിമല വരുമാനത്തിൽ കുറവ് ; വരുമാന നഷ്ടം നികത്താൻ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആരോപണം

ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ ശബരിമല വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31.20 കോടി രൂപയുടെ കുറവാണ് ഇത്തവണ ശബരിമലയിലെ വരുമാനത്തിലുണ്ടായത്. ഈ അവസരത്തിൽ വരുമാന നഷ്ടം നികത്താൻ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആരോപണം ശക്തം. നിർമ്മാണ തീയതി മുതൽ രണ്ടുമാസം കാലാവധിക്കുള്ളിൽ വില്പന നടത്തേണ്ട അരവണ തീയതി തിരുത്തി ഇപ്പോളും വില്പന നടത്തുന്നു എന്ന ആക്ഷേപം ഉയരുന്നു.
വില്പന കുറഞ്ഞതിനെ തുടർന്ന് ലക്ഷക്കണക്കിന് ടിൻ അരവണയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് ടിൻ അരവണ കരുതൽ ശേഖരമായി വയ്ക്കുമ്പോഴും അരവണ ക്ഷാമം നേരിടുന്നത് പതിവായിരുന്നു. മണ്ഡല- മകരവിളക്ക് കാലത്തിന് മുന്നോടിയായി 28 ലക്ഷം ടിൻ അരവണയാണ് ദേവസ്വം ബോർഡ് കരുതൽ ശേഖരമായി നിർമ്മിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നിർമ്മിച്ച അരവണ കെട്ടിക്കിടന്നതോടെയാണ് ഈ തീയതി തുടച്ചു നീക്കിയശേഷം നവംബർ മാസത്തിൽ നിർമ്മിച്ചതെന്നാണ് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വിൽപ്പന കുറഞ്ഞതിനെ തുടർന്ന് നിർമ്മാണം ഇടയ്ക്ക് നിറുത്തിയിരുന്നു. വീണ്ടും നിർമ്മാണം ആരംഭിച്ചപ്പോൾ ദിവസം അഞ്ച് കൂട്ട് അരവണയാണ് നിർമ്മിക്കുന്നത്. ഒരു കൂട്ടിൽ 1000 ടിൻ വരും. ഒരുദിവസം 5000 ടിൻ അരവണ മാത്രമാണ് ഇപ്പോൾ നിർമ്മിക്കുന്നത്.
എന്നാൽ അരവണയിൽ തീയതി തിരുത്തി വില്പന നടത്തി എന്ന ആരോപണം ദേവസ്വം ഉദ്യോഗസ്ഥൻ നിഷേധിച്ചു. കഴിഞ്ഞ മാസം അരവണ ടിൻ പാക്ക് ചെയ്യുന്ന സമയത്ത് വൈദ്യുതി നിലച്ചതിനെ തുടർന്നുണ്ടായ ടെക്‌നിക്കൽ പ്രശ്നമാണ് തീയതി മാറാൻ കാരണം. വൈദ്യുതി നിലച്ചാൽ പിന്നീട് അരവണ മെഷീൻ സ്ഥാപിച്ച 8-8-13 എന്ന തീയതിയിലേക്ക് പോകും. ഇത്തരത്തിൽ 250ൽപ്പരം അരവണ ടിന്നുകളിൽ ഡേറ്റ് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അരവണ ടിന്നുകളിലെ തീയതിയാണ് തിരുത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാൽ അരവണ ടിന്നുകളിൽ പഴയ തീയതി മായ്ച്ചിട്ടുണ്ടെങ്കിലും ഇത് 8-8-18 എന്നുള്ളത് വ്യക്തമായി കാണാം.
തുടര്‍ച്ചയായ സംഘര്‍ങ്ങള്‍ കാരണം ഭക്തര്‍ വരുന്നത് കുറഞ്ഞതും കാണിക്കയിടരുതെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തതുമാണ് വരുമാനം കുറയാന്‍ കാരണം. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക നിഷേധത്തിന് പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും പോലെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























